തമിഴ്‌നാട് സർക്കാരിന്റെ അഴിമതി വെളിപ്പെടുത്തി പുസ്തകം രചിച്ചു; മുതിർന്ന മാധ്യമപ്രവർത്തകൻ അറസ്റ്റിൽ; ക്രൂരമർദ്ദനവും

ചെന്നൈ: സംസ്ഥാന സർക്കാരിലെ അഴിമതി വെളിപ്പെടുത്തി പുസ്തകം രചിച്ചതിന് തമിഴ്‌നാട്ടിലെ മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ അൻപഴകൻ അറസ്റ്റിൽ. ചെന്നൈയിൽ പുസ്തക മേളയിൽ പ്രദർശനം നടത്തിയതിന് പിന്നാലെയായിരുന്നു അറസ്റ്റ്. പോലീസ് ക്രൂരമായി മർദ്ദിച്ചെന്നും അൻപഴകൻ ആരോപിക്കുന്നു. പോലീസ് നടപടിയിൽ തമിഴ്‌നാട് പ്രസ് ക്ലബ്ബ് പ്രതിഷേധം രേഖപ്പെടുത്തി. ഡിഎംകെ ഉൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികളും പ്രതിഷേധിച്ചു. അൻപഴകനെതിരായ കേസ് പിൻവലിക്കണമെന്ന് തമിഴ്‌നാട് പ്രസ് ക്ലബ്ബ് ഡിജിപിക്ക് കത്തെഴുതി ആവശ്യപ്പെട്ടിട്ടുമുണ്ട്.

ചെന്നൈ പുസ്തക മേളയിൽ ഏറെ ശ്രദ്ധേയമായ സ്മാർട്ട് സിറ്റി അഴിമതി എന്ന പുസ്തകം രചിച്ചതിനാണ് മാധ്യമപ്രവർത്തകൻ നടപടി നേരിട്ടത്. പുസ്തകം മേളയിൽ താരമായതിന് പിന്നാലെയായിരുന്നു നടപടി. മാധ്യമപ്രവർത്തനത്തിനിടെ ലഭിച്ച വിവരാവകാശ രേഖകൾ ഉൾപ്പെടുത്തിയായിരുന്നു പുസ്തകം. വികസന പദ്ധതികളുടെ മറവിൽ അണ്ണാഡിഎംകെ സർക്കാരിന്റെ കോടികളുടെ അഴിമതിയെക്കുറിച്ചാണ് പുസ്തകം പ്രതിപാദിക്കുന്നത്. ചെന്നൈ പുസ്തക പ്രകാശനത്തിനിടെ പ്രത്യേക സ്റ്റാൾ അൻപഴകൻ ഒരുക്കിയിരുന്നു. സർക്കാർ വിരുദ്ധ പുസ്തകമെന്നും സ്റ്റാൾ അടച്ചുപൂട്ടണമെന്നും സംഘാടകർക്ക് കഴിഞ്ഞ ദിവസം സർക്കാർ നോട്ടീസ് അയച്ചു. സംഘാടകരുടെ അഭ്യർത്ഥന പ്രകാരം സ്റ്റാൾ പൂട്ടി മടങ്ങുകയും ചെയ്തിരുന്നു. ഇതിന് തൊട്ടുപിന്നാലെയായിരുന്നു അറസ്റ്റ്.

അതേസമയം, സ്റ്റാൾ പൂട്ടാൻ ആവശ്യപ്പെട്ടതിന് പ്രതികാരമായി സംഘാടകരെ അൻപഴകൻ ആക്രമിച്ചെന്നും, ഈ പരാതിയിലാണ് നടപടിയെന്നും പോലീസ് പറഞ്ഞു. എന്നാൽ, വ്യാജ പരാതിയെന്ന് അൻപഴകൻ തിരിച്ചടിച്ചു. കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നതിനിടെ തന്നെ പോലീസ് മർദിച്ചെന്നും അൻപഴകൻ വ്യക്തമാക്കി. 14 ദിവസത്തേക്ക് അൻപഴകനെ റിമാന്റ് ചെയ്തു.

Exit mobile version