ചന്ദ്രശേഖര്‍ ആസാദിനെ ഡല്‍ഹി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ന്യൂഡല്‍ഹി; പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ ഡല്‍ഹി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈദ്യപരിശോധനയ്ക്കായാണ് ആസാദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ഡല്‍ഹിയിലെ തീസ്ഹസാരി കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ചന്ദ്രശേഖര്‍ ആസാദിനെ എയിംസില്‍ പ്രവേശിപ്പിച്ചത്.

പ്രക്ഷോഭത്തിനിടെ അറസ്റ്റിലായി തീഹാര്‍ ജയിലില്‍ കഴിഞ്ഞിരുന്ന ഭീം ആര്‍മി നേതാവ് ചന്ദ്രശേഖറിനെ പ്രതിഷേധത്തെ തുടര്‍ന്ന് നേരത്തെ ദീന്‍ ദയാല്‍ ഉപധ്യായ് ആശുപത്രിയില്‍ എത്തിച്ചിരുന്നു. എന്നാല്‍ അദ്ദേഹം നേരത്തെ ചികിത്സ തേടിയ എയിംസില്‍ തന്നെ ചികിത്സ നല്‍കണമെന്ന് ആസാദിന്റെ വക്കീല്‍ കോടതിയോട് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നാണ് നപടി.

ഡിസംബര്‍ 21-ന് പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തിനിടെയാണ് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ പോലീസ് അറസ്റ്റ് ചെയ്തത്. റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന ആസാദിന്റെ ആരോഗ്യ സ്ഥിതി വഷളായതിനെ തുടര്‍ന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. അസുഖബാധിതനായിരുന്ന ആസാദിന് രണ്ടാഴ്ച്ചയിലൊരിക്കല്‍ രക്തം മാറ്റേണ്ടതുണ്ടെന്നും ഇല്ലെങ്കില്‍ പക്ഷാഘാതമോ ഹൃദസ്തംഭനമോ ഉണ്ടായേക്കാമെന്നും വ്യക്തമാക്കി ആസാദിന്റെ ഡോക്ടര്‍ ഹര്‍ജിത് സിങ്ങ് ഭട്ടി ട്വിറ്റ് ചെയ്തിരുന്നു.

Exit mobile version