പരിശീലനം നേടിയവരാണ് അക്രമികള്‍ അതുകൊണ്ടാണ് തലയ്ക്ക് അടിച്ചത്; ഐഷി ഘോഷ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി; ജെഎന്‍യു ക്യാമ്പസിലെ ആക്രമണ സംഭവങ്ങള്‍ക്ക് പിന്നാലെ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡണ്ട് ഐഷി ഘോഷ് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ഡല്‍ഹിയിലെ കേരള ഹൗസിലെത്തിയാണ് ഐഷി ഘോഷും സംഘവും മുഖ്യമന്ത്രിയെ കണ്ടത്.

ജെഎന്‍യു ക്യാമ്പസില്‍ നടന്ന ആക്രമങ്ങളെക്കുറിച്ച് മുഖ്യമന്ത്രി വിശദമായി ചോദിച്ചറിഞ്ഞു. സമരത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ 32 പേര്‍ക്ക് പരിക്കുണ്ടെന്ന് ഒപ്പമുണ്ടായിരുന്ന മലയാളി വിദ്യാര്‍ത്ഥി പിണറായി വിജയനോട് പറഞ്ഞു.

സംഭവത്തിനിടെ നിരവധി കുട്ടികള്‍ക്കും അധ്യാപകര്‍ക്കും പരിക്കേറ്റതും കൂടിക്കാഴ്ചക്കെത്തിയ വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. അതേസമയം പുറത്തുനിന്ന് വന്നവര്‍ ഇരുമ്പ് വടികൊണ്ടാണ് തലയ്ക്ക് അടിച്ചതെന്ന് ഐഷി ഘോഷ് പറഞ്ഞു.

പരിശീലനം നേടിയവരാണ് അക്രമികളെന്നും അതുകൊണ്ടാണ് തലയ്ക്ക് അടിച്ചതെന്നുമായിരുന്നു പിണറായി വിജയന്റെ മറുപടി. പോരാട്ടം തുടരണമെന്നും പിന്‍മാറരുതെന്നും പിണറായി വിജയന്‍ ആഹ്വാനം ചെയ്തു. ക്യാമ്പസിലെ നിലവിലെ അവസ്ഥയും പിണറായി വിജയന്‍ ആരാഞ്ഞു.

പൗരത്വ നിയമ ഭേദഗതിക്കെതിരെ മുന്‍ നിര പോരാട്ടം നടത്തുന്നത് കേരളമാണെന്ന് മുഖ്യമന്ത്രി വിദ്യാര്‍ത്ഥി പ്രതിനിധികളോട് വിശദീകരിച്ചു. കേരളത്തിന്റെ പിന്തുണയില്‍ നന്ദിയുണ്ടെന്നായിരുന്നു ഐഷി ഘോഷിന്റെ പ്രതികരണം.

Exit mobile version