കാണാതായ നജീബിനെ കണ്ടെത്താന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല, അവര്‍ ജെഎന്‍യുവില്‍ നിന്ന് ഗര്‍ഭ നിരോധന ഉറകള്‍ കണ്ടെത്തുന്ന തിരക്കിലാണ്; ബിജെപിയെ വിമര്‍ശിച്ച് കനയ്യ

ന്യൂഡല്‍ഹി: വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളുടെ പേരില്‍ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാ ശാലക്കെതിരെ നടക്കുന്ന ബിജെപിയുടെ പ്രചരണങ്ങളെ വിമര്‍ശിച്ച് മുന്‍ വിദ്യാര്‍ത്ഥി നേതാവ് കനയ്യകുമാര്‍. ജെഎന്‍യു കാമ്പസില്‍ നിന്ന് 3,000 ഗര്‍ഭനിരോധന ഉറകള്‍ കണ്ടെത്താന്‍ സാധിച്ചവര്‍ക്ക് കാമ്പസില്‍ നിന്ന് കാണാതായ നജീബിനെ ഇതുവരെ കണ്ടെത്താന്‍ സാധിച്ചില്ലെന്ന് കനയ്യകുമാര്‍ പറഞ്ഞു.

ജെഎന്‍യു കാമ്പസില്‍ നിന്ന് കാണാതായ നജീബ് എന്ന വിദ്യാര്‍ത്ഥിയെ ഇതുവരെ കണ്ടെത്താന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. എന്നാല്‍ ജെഎന്‍യുവിലെ ചവറ്റുകൊട്ടകളില്‍ നിന്ന് അവര്‍ 3,000 ഗര്‍ഭനിരോധന ഉറകള്‍ കണ്ടെത്തി. എങ്ങനെയാണ് ഇത്രയുമെണ്ണം അവര്‍ എണ്ണിത്തിട്ടപ്പെടുത്തിയതെന്ന് അറിയില്ല- കനയ്യകുമാര്‍ പറഞ്ഞു.

ബോളിവുഡ് താരം ദീപിക പദുകോണ്‍ സര്‍ക്കാര്‍ പദ്ധതിയുടെ അംബാസിഡര്‍ ആയിരുന്നപ്പോള്‍ രാജ്യ സ്‌നേഹിയായിരുന്നു. എന്നാല്‍ ജെഎന്‍യു സന്ദര്‍ശിച്ചതോടെ ദീപിക രാജ്യദ്രോഹിയായെന്നും കനയ്യകുമാര്‍ പരിഹസിച്ചു.

ജെഎന്‍യുവിനെ നിങ്ങള്‍ വേണ്ടത്ര അപഹസിച്ചോളൂ. ഞങ്ങളെ ദേശവിരുദ്ധരെന്നു വിളിച്ചോളൂ. എന്നാല്‍ അത് നിങ്ങളുടെ മക്കള്‍ക്ക് ജോലി നേടാന്‍ സഹായിക്കില്ലെന്നും കനയ്യ കൂട്ടിച്ചേര്‍ത്തു. അത് ജീവിതത്തിന് സുരക്ഷിതത്വം നല്‍കില്ല. അത് നിങ്ങള്‍ക്ക് അടിസ്ഥാന ജീവിത സൗകര്യങ്ങള്‍ നല്‍കില്ല. നിങ്ങളുടെ മോഹഭംഗം എന്താണെന്ന് എനിക്കറിയാം’ ജെഎന്‍യുവില്‍ പ്രവേശം നേടുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല’, കനയ്യകുമാര്‍ പറഞ്ഞു.

Exit mobile version