പൗരത്വ നിയമത്തിന് എതിരെ സംയുക്ത സമരത്തിനുള്ള കോണ്‍ഗ്രസ് നീക്കം പാളുന്നു; യോഗത്തില്‍ പങ്കെടുക്കില്ലെന്ന് മമത ബാനര്‍ജി; ഒറ്റയ്ക്ക് പോരാടും

കൊല്‍ക്കത്ത: പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ രാജ്യത്തെ പ്രതിഷേധങ്ങളും കാമ്പസുകളില്‍ നടന്നുകൊണ്ടിരിക്കുന്ന അക്രത്തെക്കുറിച്ചും ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വിളിച്ച പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കഴിഞ്ഞ ദിവസം നടന്ന ദേശീയ പണിമുടക്കില്‍ ബംഗാളില്‍ അരങ്ങേറിയ സംഭവ വികാസങ്ങള്‍ക്ക് പിന്നാലെയാണ് പ്രതിപക്ഷ യോഗം ബഹിഷ്‌കരിക്കാനുള്ള മമതയുടെ തീരുമാനം.

ദേശീയ പണിമുടക്കില്‍ ബംഗാളില്‍ വ്യാപക അക്രമങ്ങള്‍ നടന്നിരുന്നു. ഇടത്-കോണ്‍ഗ്രസ് പാര്‍ട്ടികളുടെ നേതൃത്വത്തിലാണ് വ്യാപകമായ ആക്രമണ സംഭവങ്ങള്‍ നടന്നതെന്നാണ് മമതയുടെ ആരോപണം. ഇതില്‍ പ്രതിഷേധിച്ചാണ് മമത യോഗം ബഹിഷ്‌കരിക്കുന്നത്.

ജനുവരി 13ന് ഡല്‍ഹിയില്‍ സോണിയാ ഗാന്ധിച്ച വിളിച്ച യോഗം ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചു.സംസ്ഥാനത്ത് കഴിഞ്ഞ ദിവസം ഇടത്-കോണ്‍ഗ്രസ് പാര്‍ട്ടികള്‍ അഴിച്ചുവിട്ട അക്രമം ഒരിക്കലും പിന്തുണയ്ക്കാന്‍ സാധിക്കില്ലെന്നും, ഇവരുടെ ഇരട്ട നിലപാട് ഒരുകാരണവശാലും പ്രോത്സാഹിപ്പിക്കാന്‍ പറ്റില്ലെന്നും വ്യാഴാഴ്ച നിയമസഭയില്‍ മമത ബാനര്‍ജി വ്യക്തമാക്കി.

വൃത്തികെട്ട രാഷ്ട്രീയമാണ് ഇടത്-കോണ്‍ഗ്രസ് പാര്‍ട്ടികള്‍ ബംഗാളില്‍ കളിക്കുന്നത്. ഗുണ്ടായിസമാണ് അവരുടെ പ്രവൃത്തി. വാഹനങ്ങള്‍ കത്തിച്ചതിലും മറ്റ് നാശനഷ്ടങ്ങള്‍ക്കും ഉത്തരവാദികള്‍ അവരാണ്. അതുകൊണ്ടുതന്നെ ഇനി ഇടത്-കോണ്‍ഗ്രസ് പാര്‍ട്ടിക്കൊപ്പം നില്‍ക്കാതെ പൗരത്വ നിയമ ഭേദഗതി, എന്‍ആര്‍സി വിഷയങ്ങളില്‍ ഒറ്റയ്ക്ക് പ്രതിഷേധമുയര്‍ത്തി പോരാടാനാണ് തീരുമാനമെന്നും മമത ബാനര്‍ജി വ്യക്തമാക്കി.

പൗരത്വ നിയമ ഭേദഗതിയിലെ തുടര്‍ പ്രതിഷേധങ്ങളും വിവിധ യൂണിവേഴ്‌സിറ്റി കാമ്പസില്‍ വിദ്യാര്‍ഥികള്‍ക്ക് നേരേയുണ്ടായ അക്രമ സംഭവങ്ങളും ചര്‍ച്ച ചെയ്യാനാണ് ജനുവരി 13ന് ഇടത് പാര്‍ട്ടികളടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം കോണ്‍ഗ്രസ് അധ്യക്ഷയുടെ നേതൃത്വത്തില്‍ വിളിച്ചിരുന്നത്.

മമത യോഗം ബഹിഷ്‌കരിക്കുമെന്ന് വ്യക്തമാക്കിയതോടെ പൗരത്വ നിയമത്തിന് എതിരെ പ്രതിപക്ഷ പാര്‍ട്ടികളെ ഒന്നിപ്പിക്കാനുള്ള കോണ്‍ഗ്രസിന്റെ ശ്രമങ്ങള്‍ക്ക് തിരിച്ചടി ആയിരിക്കുകയാണ്.

Exit mobile version