ജോലിത്തിരക്കു കാരണം കുട്ടിയെ നോക്കാന്‍ സമയമില്ല; രണ്ട് മാസം പ്രായമായ കുഞ്ഞിനെ അച്ഛനും അമ്മയും ദത്തു നല്‍കി

ബംഗളൂരു സ്വദേശിയായ വനിത പ്രൊഫസറും ഭര്‍ത്താവുമാണ് രണ്ട് മാസം പ്രായമായ കുഞ്ഞിനെ ദത്തു നല്‍കിയത്.

ബംഗളൂരു: ജോലിത്തിരക്ക് കാരണം കുഞ്ഞിനെ പരിപാലിക്കാന്‍ സാധിക്കാത്തതിനാല്‍ ദമ്പതികള്‍ ആണ്‍കുഞ്ഞിനെ ദത്തുനല്‍കി. ബംഗളൂരു സ്വദേശിയായ വനിത പ്രൊഫസറും ഭര്‍ത്താവുമാണ് രണ്ട് മാസം പ്രായമായ കുഞ്ഞിനെ ദത്തു നല്‍കിയത്. സംഭവത്തില്‍ ഇരുവര്‍ക്കുമെതിരെ പോലീസ് കേസെടുത്തു.

കുഞ്ഞിനെ ദത്ത് നല്‍കിയതില്‍ വിഷമം തോന്നി പിന്നീട് കുഞ്ഞിനെ തിരിച്ച് ലഭിക്കാന്‍ പോലീസിനെ സമീപിച്ചതോടെയാണ് ഇവര്‍ കുടുങ്ങിയത്. അനധികൃതമായ ദത്ത് നല്‍കലാണ് ഇവര്‍ നടത്തിയതെന്ന് പോലീസ് പറഞ്ഞു.

നഗരത്തിലെ സ്വകാര്യ കോളേജില്‍ അധ്യാപികയാണ് 35-കാരിയായ യുവതി. കഴിഞ്ഞ ഒക്ടോബര്‍ 23-നാണ് ഇവര്‍ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഭര്‍ത്താവ് എഞ്ചിനീയറാണ്. ഇരുവരുടെയും ജോലിത്തിരക്കാണ് കുട്ടിയെ ദത്തു നല്‍കാന്‍ പ്രേരിപ്പിച്ചത്,

മൈസൂരിലെ ഭര്‍ത്താവിന്റെ ബന്ധുവായ യുവാവ് വഴി ദത്തെടുക്കാനുള്ള ദമ്പതികളെ ഇവര്‍ കണ്ടെത്തുകയായിരുന്നു. ഡിസംബര്‍ 16-ന് ഇവര്‍ കുട്ടിയെ കൈമാറി. ദത്തെടുത്ത ദമ്പതികള്‍ക്ക് കുട്ടികള്‍ ഉണ്ടാകരുത് എന്നതായിരുന്നു പ്രൊഫസറുടെയും ഭര്‍ത്താവിന്റെയും നിബന്ധന. എന്നാല്‍ കുട്ടിയെ കൈമാറി വീട്ടില്‍ തിരിച്ചെത്തിയതോടെ പ്രൊഫസര്‍ക്ക് പുനര്‍ചിന്ത ഉണ്ടായി. കുട്ടിയുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്ക ഇവരെ അലട്ടി. ദത്തെടുത്തു കുട്ടിയെ തിരിച്ചുവാങ്ങുവാന്‍ ഇവര്‍ തീരുമാനിച്ചു.

എന്നാല്‍ കുട്ടിയെ ദത്തെടുത്ത ദമ്പതികളെക്കുറിച്ച് ഒരു വിവരവും ഇല്ലായിരുന്നു. ഇതോടെയാണ് പ്രൊഫസറും ഭര്‍ത്താവും പോലീസിനെ സമീപിച്ചത്. ഇതോടെ ഇരുവര്‍ക്കുമെതിരെ പോലീസ് കേസെടുക്കുകയായിരുന്നു.

Exit mobile version