അമിത് ഷായ്‌ക്കെതിരെ ഗോ ബാക്ക് വിളി: മലയാളിയെയടക്കം രണ്ട് യുവതികളെ പുറത്താക്കി ഫ്‌ളാറ്റുടമ

ന്യൂഡല്‍ഹി: പൗരത്വ നിയമത്തെ അനുകൂലിച്ച് പ്രചാരണം നടത്താനെത്തിയ ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരെ ഗോ ബാക്ക് വിളിച്ച യുവതികളെ ഫ്‌ളാറ്റില്‍ നിന്നിറക്കി വിട്ട് ഫ്‌ളാറ്റുടമ. ഇന്ന് തന്നെ ഫ്‌ലാറ്റൊഴിയണമെന്ന് യുവതികളോട് ഫ്‌ളാറ്റുടമകള്‍ ആവശ്യപ്പെട്ടെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

സൂര്യ, ഹര്‍മിയ എന്നീ യുവതികളാണ് മുദ്രാവാക്യം വിളിച്ചത്. സൂര്യ മലയാളിയാണ്. ബിരുദവിദ്യാര്‍ത്ഥിനിയും അഭിഭാഷകയുമാണ് ഇവര്‍ രണ്ടുപേരും. യുവതികള്‍ക്കെതിരെ പ്രാദേശികമായി വലിയ ജനവികാരമുണ്ടെന്നും, അതിനാല്‍ അടിയന്തരമായി ഫ്‌ളാറ്റൊഴിയണമെന്നാണ് ആവശ്യപ്പെട്ടത്.

ഡല്‍ഹി ലജ്പത് നഗറില്‍ ചണ്ഡിബസാറില്‍ ജനസമ്പര്‍ക്ക പരിപാടിക്കെത്തിയ അമിത് ഷാ കൈവീശി നടന്നുപോകവെ ഹരിണി, ഹരിത എന്നീ രണ്ട് പെണ്‍കുട്ടികളുടെ നേതൃത്വത്തില്‍ ഗോ ബാക്ക് വിളിക്കുകയായിരുന്നു. വെള്ളത്തുണിയില്‍ ഷെയിം ഓണ്‍ യു എന്നു ചായം കൊണ്ടെഴുതിയ വലിയ ബാനറുകള്‍ വീടിന്റെ മുകളില്‍ നിന്ന് ഇവര്‍ താഴേക്കു വിരിച്ചു.

തുടര്‍ന്നു കോളനിവാസികളില്‍ ചിലരും ഗോബാക്ക് വിളിച്ചു. ഇവരുമായി ബിജെപി പ്രവര്‍ത്തകര്‍ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. പ്രതിഷേധ ബാനര്‍ ബിജെപി പ്രവര്‍ത്തകര്‍ നീക്കം ചെയ്യുകയായിരുന്നു.

Exit mobile version