മഹാരാഷ്ട്ര സഖ്യസര്‍ക്കാര്‍ പിളര്‍പ്പിലേക്കോ ?; മന്ത്രിസഭാ വിപുലീകരണത്തിന് പിന്നാലെ എന്‍സിപിയില്‍ ഭിന്നത; രാജി വച്ച് മുതിര്‍ന്ന നേതാവ്

ഔറംഗാബാദ്: മഹാരാഷ്ട്രയിലെ മന്ത്രി സഭാ വികസനത്തിന് പിന്നാലെ എന്‍സിപിയില്‍ ഭിന്നത. മന്ത്രി സഭാ വികസനത്തിന് പിന്നാലെ എന്‍സിപി എംഎല്‍എ പ്രകാശ് സോളങ്കെ രാജി പ്രഖ്യാപനവുമായി രംഗത്തെത്തി.ഇന്നലെ രാത്രിയാണ് പ്രകാശ് സോളങ്കെ രാജി പ്രഖ്യാപനവുമായി രംഗത്ത് എത്തിയത്.

അതെസമയം പെട്ടന്നുള്ള രാജി പ്രഖ്യാപനത്തിന്റെ കാരണം സോളങ്കെ വ്യക്തമാക്കിയിട്ടില്ല. രാജി വയ്ക്കുകയാണ്, രാഷ്ട്രീയത്തില്‍ നിന്ന് മാറി നില്‍ക്കാനാണ് തീരുമാനം. രാഷ്ട്രീയത്തിന് വിലയില്ലാതായെന്നും സോളങ്കെ പ്രതികരിച്ചിരുന്നു. എന്‍സിപിയുടെ ബീഡ് ജില്ലയില്‍ നിന്നുള്ള എംഎല്‍എയാണ് പ്രകാശ് സോളങ്കെ.

എന്‍സിപിയിലെ ഒരു നേതാവുമായി പോലും തനിക്ക് എതിര്‍ അഭിപ്രായം ഇല്ലെന്നും പ്രകാശ് സോളങ്കെ കൂട്ടിച്ചേര്‍ത്തു. തീരുമാനം എന്‍സിപി നേതാക്കളെ അറിയിച്ചിട്ടുണ്ട്. ചൊവ്വാഴ്ച സ്പീക്കറെ കണ്ട് രാജി കത്ത് നല്‍കുമെന്നും സോളങ്കെ പറഞ്ഞു.

അതെസമയം മന്ത്രി സഭാ വികസനവുമായി തന്റെ രാജിക്ക് ഒരു ബന്ധവുമില്ലെന്നാണ് സൊളങ്കെ വ്യക്തമാക്കുന്നത്. അജിത് പവാറിന് ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കിയതും 20 വര്‍ഷത്തിലേറെ എംഎല്‍എ ആയിട്ടും മന്ത്രി സ്ഥാനം ലഭിക്കാത്തതിലെ നിരാശയുമാണ് രാജിക്ക് കാരണമെന്നാണ് സൂചന.

ശിവസേനാ നേതാവ് ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാവികാസ് അഘാഡി സര്‍ക്കാറിലെ മൂന്നു പാര്‍ട്ടികളില്‍ നിന്നായി 20 ക്യാബിനറ്റ് മന്ത്രിമാരുള്‍പ്പടെ 36 മന്ത്രിമാരാണ് ഇന്നലെ സത്യപ്രതിജ്ഞ ചെയ്തത്.

Exit mobile version