‘പാര്‍ട്ടി ഫണ്ടിലേക്ക് മൂന്ന് കോടി വേണം’; അമിത് ഷായുടെ ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് തട്ടിപ്പ്; രണ്ട് പേര്‍ പിടിയില്‍

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഫോണ്‍ നമ്പറുകള്‍ ഉപയോഗിച്ച് ഹരിയാന വൈദ്യുത മന്ത്രി രഞ്ജിത് സിങ് ചൗതാലയില്‍ നിന്നും പണം തട്ടാന്‍ ശ്രമിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. അമിത് ഷായുടെ വീട്ടിലെയും ഓഫീസിലെയും ലാന്‍ഡ് ഫോണ്‍ നമ്പറുകള്‍ ഉപയോഗിച്ച് മൂന്ന് കോടിയോളം രൂപ തട്ടിയെടുക്കാനായിരുന്നു ശ്രമം.

സംഭവത്തില്‍ ജഗ്താര്‍ സിങ്, ഉപ്കാര്‍ സിങ് എന്നിവരാണ് അറസ്റ്റിലായത്. ഡിസംബര്‍ 20നായിരുന്നു കേസിനാസ്പദമായ സംഭവം. അമിത് ഷായുടെ കൃഷ്ണ മേനോന്‍ മാര്‍ഗിലുള്ള വീട്ടിലെ ലാന്‍ഡ് ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് ഇന്ത്യയില്‍ നിരോധിച്ച ആപ്പ് വഴിയാണ് തട്ടിപ്പുകാര്‍ രഞ്ജിത് സിങിനെ വിളിച്ചത്. പാര്‍ട്ടി ഫണ്ടിലേക്ക് മൂന്നു കോടി നല്കണമെന്ന്‌ വിളിച്ചവര്‍ ആവശ്യപ്പെട്ടു.

ഈ നമ്പറില്‍ നിന്നും തുര്‍ച്ചയായി കോളുകള്‍ വന്നതോടെ സംശയം തോന്നിയതിനെത്തുടര്‍ന്ന് ഹരിയാന മന്ത്രി അമിത് ഷായുടെ ഓഫീസുമായി ബന്ധപ്പെടുകയായിരുന്നു. എന്നാല്‍ വീട്ടില്‍ നിന്നോ ഓഫീസില്‍ നിന്നോ ഇത്തരത്തില്‍ കോളുകള്‍ ചെയ്തിട്ടില്ലെന്നായിരുന്നു മറുപടി. തുടര്‍ന്ന് ഡല്‍ഹി പോലീസില്‍ മന്ത്രി പരാതി നല്കുകയായിരുന്നു. പിന്നീട് ഫോണ്‍ വിളിച്ചവരുമായി സംസാരിച്ച പോലീസ് ഹരിയാന ഭവന്‍ സമീപത്ത് പണം വാങ്ങാന്‍ എത്താന്‍ ആവശ്യപ്പെടുകയായിരുന്നു.

തുടര്‍ന്ന് വ്യാഴാഴ്ച പണം വാങ്ങാന്‍ എത്തിയപ്പോള്‍ ജഗ്താര്‍ സിങും വെള്ളിയാഴ്ച നടത്തിയ റെയ്ഡില്‍ വൈകീട്ട് ചണ്ഡീഗഡില്‍ വെച്ച് ഉപ്കാര്‍ സിങ്ങും പിടിയിലായി. എന്നാല്‍ കേസില്‍ ഇവരുടെ പങ്ക് സംബന്ധിച്ച വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ പോലീസ് തയ്യാറായിട്ടില്ല.

Exit mobile version