ജാര്‍ഖണ്ഡില്‍ ഹേമന്ത് സോറന്റെ പുതിയ മന്ത്രിസഭ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; ബിജെപിയില്‍ നിന്നും ഭരണം തിരിച്ചുപിടിച്ച മഹാസഖ്യ സര്‍ക്കാരിന് രാഷ്ട്രീയ നേതാക്കള്‍ ആശംസകള്‍ നേരും

റാഞ്ചി: തെരഞ്ഞെടുപ്പ് പോരാട്ടങ്ങള്‍ക്കൊടുവില്‍ ജാര്‍ഖണ്ഡില്‍ ഹേമന്ത് സോറന്റെ നേതൃത്വത്തിലുള്ള 12 അംഗ മന്ത്രിസഭ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ബിജെപിയില്‍ നിന്നും ഭരണം തിരിച്ചുപിടിച്ച മഹാസഖ്യ സര്‍ക്കാരിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് രാജ്യത്തെ പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്ന് മുഖ്യമന്ത്രി ഹേമന്ത് സോറനടക്കം 12 മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുക. കോണ്‍ഗ്രസ്സിന് അഞ്ചുമന്ത്രിമാരും സ്പീക്കറുമുണ്ടാകും. ജെഎംഎമ്മിന് മുഖ്യമന്ത്രി കൂടാതെ അഞ്ചുമന്ത്രിമാരുണ്ടാകും. ഉപമുഖ്യമന്ത്രി പദം കോണ്‍ഗ്രസ്സ് കിട്ടിയേക്കും. ഒരു സീറ്റ് നേടിയ ആര്‍ജെഡിക്കും മന്ത്രിസ്ഥാനം കിട്ടും.

ജെഎംഎമ്മിന് മുപ്പതും കോണ്‍ഗ്രസ്സിന് 16 ഉം അടക്കം 47 സീറ്റുകളാണ് മഹാസഖ്യത്തിന് കിട്ടിയത്. മൂന്ന് സീറ്റുകള് നേടിയ ജെവിഎം മഹാസഖ്യത്തിന് പിന്തുണ നല്‍കിയതോടെ സര്‍ക്കാരിന് 50 അംഗങ്ങളുടെ പിന്തുണയുണ്ട്. വാശിയേറിയ ജാര്‍ഖണ്ഡ് തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍ തിരിച്ചടിയാണ് നേരിട്ടത്. 25 സീറ്റുകളാണ് ബിജെപിക്ക് കിട്ടിയത്.

2014 ല്‍ 37 സീറ്റുകള്‍ നേടിയ ബിജെപിയെ ഇത്തവണ വന്‍ പരാജയമാണ് തേടിയെത്തിയത്. മുഖ്യമന്ത്രി രഘുബര്‍ ദാസ് അടക്കമുള്ള പ്രമുഖരായ നിരവധി ബിജെപി നേതാക്കള്‍ ഇത്തവണ ജാര്‍ഖണ്ഡില്‍ തോറ്റിരുന്നു. ബിജെപിയുടെ കയ്യില്‍ നിന്ന് ഭരണം തിരിച്ചുപിടിച്ച് അധികാരത്തിലേറുന്ന മഹാസഖ്യ സര്‍ക്കാരിന് ആശംസകള്‍ നേരാന്‍ പരമാവധി നേതാക്കളെത്തുമെന്നാണ് ഹേമന്ത് സോറനും ജാര്‍ഖണ്ഡിലെ കോണ്‍ഗ്രസ്സ് നേതാക്കളും പ്രതീക്ഷിക്കുന്നത്.

Exit mobile version