സാമ്പത്തിക പ്രതിസന്ധി; ട്രെയിന്‍ നിരക്ക് വര്‍ധിപ്പിക്കുന്നതിന് പിന്നാലെ റെയില്‍വേ സ്റ്റേഷനുകളിലെ ഭക്ഷണത്തിന് വില കൂട്ടി കേന്ദ്രം

അഞ്ച് രൂപ മുതലാണ് വര്‍ധനവ്. കൂടാതെ, രാജധാനി, ശതാബ്ദി, തുരന്തോ ട്രെയിനുകളിലെ ഭക്ഷണ നിരക്കും ഉയര്‍ത്തി.

ന്യൂഡല്‍ഹി: ട്രെയിന്‍ യാത്ര നിരക്ക് വര്‍ധിപ്പിക്കുന്നതിനു പിന്നാലെ റെയില്‍വേ സ്റ്റേഷനുകളിലെ ഭക്ഷണ വിലയും കൂട്ടി. റെയില്‍വേ സ്റ്റേഷനുകളിലെ ഐആര്‍ടിസി റസ്റ്റോറന്റുകളിലെ ഭക്ഷണ വിലയാണ് വര്‍ധിപ്പിച്ചത്. എക്‌സ്പ്രസ്, മെയില്‍ ട്രെയിനുകളുടെ നിരക്കിലാകും റെയില്‍വേ സ്റ്റേഷനുകളിലെ ഭക്ഷണ ശാലകളിലും ഇനി മുതല്‍ ഭക്ഷണം ലഭിക്കുക. അഞ്ച് രൂപ മുതലാണ് വര്‍ധനവ്. കൂടാതെ, രാജധാനി, ശതാബ്ദി, തുരന്തോ ട്രെയിനുകളിലെ ഭക്ഷണ നിരക്കും ഉയര്‍ത്തി.

കഴിഞ്ഞ ദിവസം ട്രെയിന്‍ യാത്രാ നിരക്ക് വര്‍ധന ഉടനുണ്ടാകുമെന്ന് റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. ഇതിനു പിന്നാലെയാണ് ഭക്ഷണ വിലയും കൂട്ടിയത്. യാത്രാ നിരക്ക് കിലോമീറ്ററിന് അഞ്ച് പൈസ മുതല്‍ 40 പൈസ വരെ വര്‍ധിപ്പിച്ചേക്കും. നിരക്ക് വര്‍ധനക്ക് പ്രധാനമന്ത്രി അംഗീകാരം നല്‍കിയിരുന്നു.

ഡല്‍ഹി തെരഞ്ഞെടുപ്പിന് ശേഷം വര്‍ധന പ്രാബല്യത്തില്‍ വന്നേക്കും. ജനുവരിയിലാണ് ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ്. ഡല്‍ഹി തെരഞ്ഞെടുപ്പിന് മുമ്പ് നിരക്ക് വര്‍ധിപ്പിച്ചാല്‍ തിരിച്ചടിയാകുമെന്ന ആശങ്ക സര്‍ക്കാറിനുണ്ട്.

ഒക്ടോബറില്‍ റെയില്‍വേ വരുമാനത്തില്‍ 7.8 ശതമാനത്തിന്റെ ഇടിവുണ്ടായിരുന്നു. ചരക്കുനീക്കത്തില്‍ നിന്നും പ്രതീക്ഷിച്ച വരുമാനം റെയില്‍വേക്ക് കിട്ടിയിട്ടില്ല. ഈ സാഹചര്യത്തിലാണ് നിരക്ക് വര്‍ധനയുമായി റെയില്‍വേ മുന്നോട്ടുപോകുന്നത്. അതേസമയം, ചരക്കുനീക്ക നിരക്ക് വര്‍ധനയുണ്ടാകില്ല.

Exit mobile version