പ്രതിഷേധം കനക്കുന്നു; ഉത്തര്‍പ്രദേശില്‍ മരണം 11 ആയി; ബിഹാറില്‍ ബന്ദ്

ലക്‌നൗ: പൗരത്വ നിയമ ഭേദഗതിരക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം കനക്കുന്നു. പ്രതിഷേധങ്ങളെ തുടര്‍ന്ന് യുപിയില്‍ മരിച്ചവരുടെ എണ്ണം 11 ആയി. മീററ്റില്‍ മൂന്നുപേരും ബിജ്‌നോറില്‍ രണ്ടുപേരും സാംബല്‍, ഫിറോസാബാദ്, കാണ്‍പൂര്‍ എന്നിവിടങ്ങളില്‍ ഓരോരുത്തരും കൊല്ലപ്പെട്ടതായി യുപി ഡിജിപി ഒപി സിങ് അറിയിച്ചു.

ഫിറോസാബാദില്‍ പോലീസ് വെടിവെപ്പിലാണ് ഒരാള്‍ കൊല്ലപ്പെട്ടത്. വാരാണസിയില്‍ ഇന്നലെയുണ്ടായ പോലീസ് ലാത്തിച്ചാര്‍ജ്ജിനെ തുടര്‍ന്നുള്ള തിക്കിലും തിരക്കിലുംപെട്ട് എട്ടുവയസ്സുള്ള കുട്ടി മരിച്ചു. ഇതോടെ
പൗരത്വ നിയമഭേദഗതിക്കെതിരായ പ്രക്ഷോഭത്തില്‍ രാജ്യത്താകെ മരിച്ചവരുടെ എണ്ണം 16 ആയി.

പ്രതിഷേധം രൂക്ഷമായതോടെ സംസ്ഥാനത്തെ 21 ജില്ലകളില്‍ ഇന്റര്‍നെറ്റിന് നിയന്ത്രണം ഏര്‍പ്പെടുത്തി. സംസ്ഥാനത്ത് 3305 പേരെ അറസ്റ്റ് ചെയ്യുകയും, 200 പേരെ കരുതല്‍ തടങ്കലിലുമാണ്. പൗരത്വ നിയമത്തിനെതിരെ മധ്യപ്രദേശിലും പ്രതിഷേധം കനക്കുകയാണ്.

പ്രതിഷേധത്തെ തുടര്‍ന്ന് സംസ്ഥാനത്തെ 50 ജില്ലകളില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തി. ഗുജറാത്തില്‍
ഡിസംബര്‍ 31 വരെ 144 പ്രഖ്യാപിച്ചിട്ടുണ്ട്. ബിഹാറില്‍ ആര്‍ജെഡി ബന്ദ് പ്രഖ്യാപിച്ചിരിക്കയാണ്. പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം കനക്കുന്നതിനാല്‍ മംഗുളൂരുവില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കയാണ്.

Exit mobile version