യുവാവിന്റെ മൃതദേഹം പോസ്റ്റ് മോർട്ടം ചെയ്യാൻ അനുവദിക്കാതെ ബന്ധുക്കൾ; ഡോക്ടർമാരെ തട്ടിമാറ്റി മൃതദേഹം ബൈക്കിൽ കടത്തി; ഒടുവിൽ അറസ്റ്റ്

കുർണൂൽ: യുവാവിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്യാൻ അനുവദിക്കാതെ ബൈക്കിൽ സംസ്‌കാരത്തിനായി കടത്തി ബന്ധുക്കൾ. ആന്ധ്രാപ്രദേശിലെ കുർണൂൽ ജില്ലയിലാണ് സംഭവം. വിഷം കഴിച്ച് ജീവനൊടുക്കിയ യുവാവിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം ഭയന്ന് വീട്ടുകാർ സർക്കാർ ആശുപത്രിയിൽ നിന്ന് കടത്തുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.

പ്രണയനൈരാശ്യം കാരണം കീടനാശിനി കഴിച്ച് അവശനിലയിലായ നാരായണയെന്ന യുവാവിനെ വീട്ടുകാർ നന്ദ്യാലിലെ സർക്കാർ ആശുപത്രിയിലെത്തിക്കുകയായിരുന്നു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. മരണം സ്ഥിരീകരിച്ച ഡോക്ടർമാർ പോസ്റ്റുമോർട്ടം ചെയ്യണമെന്ന് അറിയിച്ചു. എന്നാൽ ഇത് വിസമ്മതിച്ച നാരായണയുടെ ബന്ധുക്കൾ ഡോക്ടർമാരുമായി വാക്കുതർക്കമായി. ഇതിനിടെ ബന്ധുക്കളായ രണ്ടുപേർ മൃതദേഹം വലിച്ചെടുത്ത് ബൈക്കിൽ കയറ്റി കൊണ്ടു പോവുകയും ചെയ്തു.

ആശുപത്രി അധികൃതർ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് ഇവരെ പിന്തുടർന്ന് പിടിച്ച് മൃതദേഹം തിരികെ പോലീസ് ആശുപത്രിയിലെത്തിച്ചു. പിന്നീട് പോസ്റ്റുമോർട്ടത്തിന് ശേഷമാണ് ബന്ധുക്കൾക്ക് വിട്ടുകൊടുത്തത്. മൃതദേഹം അനാസ്ഥയോടെ കൈകാര്യം ചെയ്തതിനും ഡോക്ടർമാരുടെ കൃത്യനിർവഹണം തടസപ്പെടുത്തിയതിനും ബന്ധുക്കൾക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

Exit mobile version