ഉന്നാവോ കേസ്; പെണ്‍കുട്ടിയുടെ സംസ്‌കാരചടങ്ങുകള്‍ ഇന്ന്, രാജ്യമാകെ പ്രതിഷേധം

ഉന്നാവ്: ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ പ്രതികള്‍ തീ കൊളുത്തി കൊന്ന 23 കാരിയുടെ സംസ്‌കാരചടങ്ങുകള്‍ രാവിലെ 10 മണിയോടെ ഭാട്ടന്‍ ഖേഡായിലെ വീട്ടില്‍ നടക്കും. ഇന്നലെ രാത്രി 9 മണിയോടെ മൃതദേഹം വീട്ടില്‍ എത്തിച്ചിരുന്നു. ജില്ലാ മജിസ്‌ട്രേറ്റ് ദേവീന്ദര്‍ കുമാര്‍ പാണ്ടേ, ഉന്നാവ് എസ് പിവിക്രാന്ത് വീര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറിയത്.

കേസിന്റെ വിചാരണക്കായി കോടതിയിലേക്ക് പോകവേയാണ് പ്രതികള്‍ 23കാരിയായ യുവതിയുടെ നേരെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്. 90 ശതമാനത്തിലേറെ പൊള്ളലേറ്റ യുവതി വെള്ളിയാഴ്ച രാത്രിയാണ് ഡല്‍ഹി സഫ്ദര്‍ജംഗ് ആശുപത്രിയില്‍ മരണത്തിനു കിഴടങ്ങിയത്.

സംഭവത്തില്‍ അഞ്ച് പ്രതികളെയും പോലീസ് പിടികൂടിയിരുന്നു. യുവതിയെ പീഡിപ്പിച്ച കേസിലെ രണ്ട് പ്രതികളടക്കം അഞ്ച് പേരാണ് മണ്ണെണ്ണയൊഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്.

പ്രതികളെ അറസ്റ്റ് ചെയ്‌തെങ്കിലും സ്ത്രീകള്‍ക്ക് സുരക്ഷ ഒരുക്കുന്നതില്‍ വീഴ്ച വരുത്തിയ യോഗി സര്‍ക്കാരിനെതിരെ വലിയ പ്രതിഷേധം ആണ് രാജ്യമാകെ ഉയരുന്നത്. ഉത്തര്‍പ്രദേശില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നടങ്കം പ്രതിഷേധവുമായി രംഗത്തുണ്ട്. യുവതിയുടെ വീട്ടില്‍ എത്തിയ സര്‍ക്കാര്‍ പ്രതിനിധികള്‍ക്ക് എതിരെയും നാട്ടുകാരുടെ പ്രതിഷേധം ശക്തമായിരുന്നു.

Exit mobile version