ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ സിബിഐ അന്വേഷണം നടത്തും; കുടുംബത്തിന് അമിത് ഷായുടെ ഉറപ്പ്

ന്യൂഡല്‍ഹി: ചെന്നൈ ഐഐടിയില്‍ മലയാളി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ സിബിഐ അന്വേഷണത്തിന് തയ്യാറെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അമിത് ഷായുമായി ഫാത്തിമ ലത്തീഫിന്റെ കുടുംബം നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് ഇക്കാര്യത്തില്‍ നിലപാട് അറിയിച്ചത്

ഉന്നതവിദ്യാഭ്യസ സ്ഥാപനങ്ങളിലെ അക്കാദമിക് പ്രവര്‍ത്തനങ്ങളെക്കുറിച്ച് പരിശോധിക്കുമെന്നും അമിത് ഷാ ഫാത്തിമയുടെ മാതാപിതാക്കള്‍ക്ക് ഉറപ്പ് നല്‍കി.

ചെന്നൈ ഐഐടിയില്‍ പഠിക്കുകയായിരുന്ന ഫാത്തിമയെ നവംബര്‍ ഒമ്പതിനാണ് ആത്മഹത്യ ചെയ്ത നിലയില്‍ ഹോസ്റ്റല്‍ മുറിയില്‍ കണ്ടെത്തിയത്. അധ്യാപകനായ സുദര്‍ശന്‍ പത്മനാഭനാണ് മരണത്തിന് ഉത്തരവാദി എന്ന ആത്മഹത്യാ കുറിപ്പ് ഫാത്തിമയുടെ മൊബൈല്‍ ഫോണില്‍ നിന്നും ലഭിച്ചിരുന്നു.

മരണത്തില്‍ സഹപാഠികള്‍ക്കും പങ്കുണ്ടെന്ന് ഫാത്തിമയുടെ പിതാവ് നേരത്തെ ആരോപിച്ചിരുന്നു.
പഠനസംബന്ധമായി ഉണ്ടായ അസൂയയുടെയും ഇഷ്ടക്കേടിന്റെയും ഭാഗമായി സഹപാഠികളില്‍ ചിലര്‍ ഫാത്തിമയെ മാനസികമായി തകര്‍ക്കാന്‍ ശ്രമിച്ചിരുന്നതായി ലത്തീഫ് ആരോപിച്ചിരുന്നു.

Exit mobile version