കുട്ടികളെ വശത്താക്കാന്‍ ചോക്ലേറ്റ് രുപത്തില്‍ മയക്കുമരുന്ന് വിറ്റു; രണ്ടു പേര്‍ അറസ്റ്റില്‍, പിടിയിലായവര്‍ അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തിലെ കണ്ണികള്‍

കാന്‍ഡി ബാര്‍, ചോക്ലേറ്റ് തുടങ്ങിയ മിഠായികളുടെ രൂപത്തിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് ലഹരിമരുന്നുകള്‍ നല്‍കുന്നത്

ബംഗളൂരു: ബംഗളുരുവില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മയക്ക് മരുന്ന് നല്‍കിയ സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍. കാന്‍ഡി ബാര്‍, ചോക്ലേറ്റ് തുടങ്ങിയ മിഠായികളുടെ രൂപത്തിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് ലഹരിമരുന്നുകള്‍ നല്‍കുന്നത്. ബംഗലൂരുവിലെ കോണ്‍വെന്റ് സ്‌കൂളിനു സമീപത്ത് ലഹരി മിഠായികള്‍ വിതരണം ചെയ്ത രണ്ടു കൊല്‍ക്കത്ത സ്വദേശികളെയാണ് സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.

പിടിയിലായവര്‍ കാനഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തിലെ കണ്ണികളാണിവരെന്നും പോലീസ് വ്യക്തമാക്കി. കുട്ടികള്‍ക്കായുള്ള ലഹരിമരു്‌നന് നിറച്ച മില്‍ക്ക് പൗഡര്‍ ടിന്നുകളിലും ചോക്ലേറ്റ് പാക്കറ്റുകളിലായി കടല്‍ മാര്‍ഗമാണ് എത്തിക്കുന്നത്. ഒരു കോടിയോളം രൂപ വില വരുന്ന ലഹരിവസ്തുക്കള്‍ പിടിയിലായവര്‍ കാനഡയില്‍ നിന്ന് എത്തിച്ചിരുന്നതായും മുംബൈ, ഡല്‍ഹി ,ബംഗളൂരു തുടങ്ങിയ നഗരങ്ങളെ കേന്ദ്രീകരിച്ച് വില്‍പ്പന നടത്തുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്നും പോലീസ് പറഞ്ഞു.

ഇവരില്‍ നിന്ന് 12 ചോക്ലേറ്റ് പാക്കറ്റുകള്‍, 900 ഗ്രാം ഹാഷിഷ് ഓയില്‍,100 സിഗരറ്റ് ട്യൂബുകള്‍ തുടങ്ങിയവ പിടിച്ചെടുത്തിട്ടുണ്ട്. ആദ്യം സൗജന്യമായി നല്‍കും പിന്നീട് പലതരം രുചികളില്‍ കുട്ടികള്‍ക്ക് വിതരണം ചെയ്യുകയും, കുട്ടികള്‍ വാങ്ങാന്‍ തുടങ്ങിയാല്‍ ഗ്രാമിന് ഒരു നിശ്ചിത വില വെച്ച് ഈടാക്കാനായിരുന്നു പദ്ധതി.

ചോക്ലേറ്റിനു പുറമേ ഓയില്‍, സിഗരറ്റ് തുടങ്ങിയ മാര്‍ഗത്തിലൂടെയും ഇവര്‍ ലഹരിമരു്‌നന് വില്‍പ്പന നടത്തുന്നുണ്ട്. ഓറഞ്ച്, സ്‌ട്രോബറി തുടങ്ങിയ രുചികളിലാണ് ചോക്ലേറ്റ് വിതരണം ചെയ്യുന്നത്. പ്രതികള്‍ വില്‍ക്കുന്ന മിഠായി കഴിച്ചാല്‍ പഠനത്തില്‍ ശ്രദ്ധിക്കാന്‍ കഴിയുമെന്ന് പറഞ്ഞാണ് കുട്ടികള്‍ക്ക് ലഹരിനിറച്ച ചോക്ലേറ്റുകളും മറ്റും നല്‍കുന്നത്.

എട്ടു മുതല്‍ 12 വയസ്സു വരെ പ്രായമുള്ള കുട്ടികളെയാണ് ഇവര്‍ ലക്ഷ്യം വച്ചിരുന്നത്. നഗരത്തിലെ വിവിധ സ്‌കൂളുകളെയും കോളേജുകളെയും ലക്ഷ്യമിട്ടായിരുന്നു സംഘം പ്രവര്‍ത്തിച്ചിരുന്നതെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ ഭാസ്‌കര്‍ റാവു പറയുന്നു.

Exit mobile version