അധികാരമേറ്റതിന് പിന്നാലെ ബിജെപിയുടെ ‘സ്വപ്ന പദ്ധതി’ നിര്‍ത്തിവെച്ച് ഉദ്ധവ് താക്കറേ

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ പണി തുടങ്ങി ഉദ്ധവ് താക്കറേ. ഭരണത്തിലേറി മൂന്ന് മണിക്കൂറിന് ശേഷം ബിജെപി സര്‍ക്കാറിന്റെ വിവാദ പദ്ധതി നിര്‍ത്തിവെക്കാന്‍ ഉദ്ധവ് താക്കറെ ഉത്തരവ് നല്‍കി.

ആരേ കോളനിയിലെ മരങ്ങള്‍ മുറിച്ച് മെട്രോ സ്റ്റേഷന്‍ കാര്‍ ഷെഡ് നിര്‍മ്മിക്കുന്ന പദ്ധതിയാണ് ഉദ്ധവ് താക്കറെ നിര്‍ത്തിവെച്ചത്. പദ്ധതിയെ കുറിച്ച് വിശദമായി പഠിച്ചതിന് ശേഷമേ തുടര്‍ നടപടികള്‍ സ്വീകരിക്കൂവെന്ന് ഉദ്ധവ് താക്കറെ മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി. അധികാരത്തിലെത്തിയാല്‍ പദ്ധതി നിര്‍ത്തിവെക്കുമെന്ന് ജനങ്ങള്‍ക്ക് വാഗ്ദാനം നല്‍കിയിരുന്നതായി ഉദ്ധവ് താക്കറെ വ്യക്തമാക്കി.

ആരെ മില്‍ക്ക് കോളനിയിലെ മരങ്ങള്‍ മുറിച്ച് കാര്‍ ഷെഡ് നിര്‍മ്മിക്കുന്നതിനെതിരെ ശിവസേന നേരത്തെയും രംഗത്തെത്തിയിരുന്നു. ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് തുടങ്ങി വച്ച പദ്ധതിയാണ്
ആരെ മില്‍ക്ക് കോളനിയിലെ മരങ്ങള്‍ മുറിച്ച് കാര്‍ ഷെഡ് നിര്‍മ്മിക്കുന്ന പദ്ധതി. ഇത് വന്‍ വിവാദമായിരുന്നു.

നാട്ടുകാരും പരിസ്ഥിതി സംഘടനകളും എതിര്‍പ്പുയര്‍ത്തിയതിനെ തുടര്‍ന്ന് രാത്രിയിലാണ് പോലീസ് സംരക്ഷണയില്‍ മരങ്ങള്‍ മുറിച്ച് മാറ്റിയത്. പ്രതിഷേധക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും മരം മുറിച്ച് പദ്ധതി നടപ്പാക്കാന്‍ കോടതി അനുമതി നല്‍കുകയായിരുന്നു.

Exit mobile version