പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് പകരം വിദേശയാത്രകളില്‍ മോഡി വിശ്രമിക്കുന്നതും കുളിക്കുന്നതും വിമാനത്താവളത്തിലെ ടെര്‍മിനലില്‍; അമിത് ഷാ

ബുധനാഴ്ച ലോക്‌സഭയില്‍ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്

ന്യൂഡല്‍ഹി: വിദേശയാത്രകളില്‍ പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് പകരം പ്രധാനമന്ത്രി നരേന്ദ്ര മോഡി വിശ്രമിക്കുന്നത് വിമാനത്താവളത്തിലെ ടെര്‍മിനലിലാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഔദ്യോഗിക പ്രതിനിധി സംഘത്തില്‍ വന്‍ വാഹനവ്യൂഹം മോഡി പ്രോത്സാഹിപ്പിക്കാറില്ലെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. ബുധനാഴ്ച ലോക്‌സഭയില്‍ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

വ്യക്തിജീവിതത്തില്‍ പോലും അച്ചടക്കമുള്ള രീതികള്‍ പിന്തുടരുന്ന വ്യക്തിയാണ് നരേന്ദ്ര മോഡി. വിദേശയാത്രകളില്‍ പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് പകരം മോഡി വിശ്രമിക്കുന്നതും കുളിക്കുന്നതുമെല്ലാം വിമാനത്താവളത്തിലെ ടെര്‍മിനലിലാണ്. വിദേശയാത്രകള്‍ക്ക് 20- ല്‍ താഴെ ജീവനക്കാര്‍ മാത്രമാണ് മോഡിയെ അനുഗമിക്കുന്നതെന്നും അമിത് ഷാ പറഞ്ഞു.

രാഷ്ട്രീയം നോക്കിയല്ല നരേന്ദ്രമോഡി സര്‍ക്കാരിന്റെ തീരുമാനങ്ങളൊന്നും. എസ്പിജി നിയമത്തില്‍ ഭേദഗതി വരുത്തിയത് ഗാന്ധി കുടുംബത്തിന്റെ സുരക്ഷ ഇല്ലാതാക്കാനല്ലെന്നും ഓരോരുത്തരുടേയും സുരക്ഷാ സാഹചര്യങ്ങള്‍ വിലയിരുത്തിയാണ് ഏത് തട്ടിലുള്ള സുരക്ഷ വേണമെന്ന് തീരുമാനിക്കുന്നതെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

ഓരോരുത്തര്‍ക്കും ഉള്ള ഭീഷണി വിലയിരുത്തിയാണ് സുരക്ഷ എങ്ങനെ വേണമെന്ന് തീരുമാനിക്കുന്നത്. ഒരു കുടുംബത്തിന് വേണ്ടി മാത്രമാണ് എസ്പിജി നിയമത്തില്‍ ഭേദഗതി വരുത്തിയിട്ടുള്ളത്. ഗാന്ധി കുടുംബത്തിന്റെ സുരക്ഷ പിന്‍വലിക്കുകയല്ല, പരിഷ്‌കരിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രിക്കാണോ അതോ ഒരു കുടുംബത്തിനാണോ സുരക്ഷനല്‍കേണ്ടതെന്നും അമിത് ഷാ ചോദിച്ചു.

Exit mobile version