അഴിമതിക്കേസില്‍ അറസ്റ്റിലായ ചിദംബരത്തെ സന്ദര്‍ശിച്ച് രാഹുലും പ്രിയങ്കയും

ഐഎന്‍എക്സ് മീഡിയ അഴിമതിക്കേസില്‍ അറസ്റ്റിലായി തീഹാര്‍ ജയിലില്‍ കഴിയുന്ന പി ചിദംബരത്തെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും സന്ദര്‍ശിച്ചു.

ന്യൂഡല്‍ഹി: ഐഎന്‍എക്സ് മീഡിയ അഴിമതിക്കേസില്‍ അറസ്റ്റിലായി തീഹാര്‍ ജയിലില്‍ കഴിയുന്ന പി ചിദംബരത്തെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും സന്ദര്‍ശിച്ചു. ബുധനാഴ്ച രാവിലെയാണ് രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും തിഹാര്‍ ജയിലിലെത്തി ചിദംബരത്തെ കണ്ടത്. ജയിലില്‍ ഇരുവരും ചിദംബരവുമായി ചര്‍ച്ച നടത്തി.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് എന്നിവരും ചിദംബരത്തെ സന്ദര്‍ശിച്ചിരുന്നു.

ഐഎന്‍എക്‌സ് മീഡിയ കേസില്‍ പ്രതിയായ ചിദംബരത്തിന്റെ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു. ഡല്‍ഹി ഹൈക്കോടതിയുടെ വിധിയെ ചോദ്യം ചെയ്ത് ചിദംബരം സുപ്രീം കോടതിയെ സമീപിച്ചു. സുപ്രീം കോടതി ഇന്ന് കേസ് പരിഗണിക്കുമെന്നാണ് സൂചന.

2007 ല്‍ ചിദംബരം ധനമന്ത്രിയായിരുന്നപ്പോള്‍ ഐഎന്‍എക്‌സ് മീഡിയയ്ക്ക് 305 കോടി രൂപ അനധികൃതമായി അനുവദിച്ചു എന്നാണ് കേസിനാസ്പദമായ സംഭവം. വിദേശ നിക്ഷേപ പ്രമോഷന്‍ ബോര്‍ഡ് (എഫ്ഐപിബി) ക്ലിയറന്‍സില്‍ സിബിഐ ആണ് കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. അതിനുശേഷമാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസ് രജിസ്റ്റര്‍ ചെയ്തത്. സെപ്റ്റംബര്‍ അഞ്ച് മുതല്‍ ചിദംബരം ജയിലില്‍ കസ്റ്റഡിയിലാണ്. സിബിഐയാണ് ചിദംബരത്തെ അറസ്റ്റ് ചെയ്തത്.

Exit mobile version