മോഡിയുടെ മൂന്ന് വർഷത്തെ വിദേശയാത്രയ്ക്കുള്ള വിമാനക്കൂലി മാത്രം 255 കോടി; കണക്ക് പുറത്തുവിട്ടു

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡി വിദേശരാജ്യങ്ങളിലേക്കുള്ള യാത്രയ്ക്കായി ചെലവഴിച്ചത് 255 കോടി രൂപ. വിദേശത്തേക്ക് പറക്കാൻ ഉപയോഗിച്ച ചാർട്ടേഡ് വിമാനങ്ങൾക്കായി ചെലവഴിച്ച തുകയാണ് 255 കോടി രൂപ.

പ്രധാനമന്ത്രിയുടെ കഴിഞ്ഞ മൂന്നു വർഷത്തെ യാത്രയുടെ മാത്രം കണക്കാണിത്. വിദേശകാര്യ സഹമന്ത്രി വി മുരളീധരനാണ് ഇക്കാര്യം പാർലമെന്റിൽ വെളിപ്പെടുത്തിയത്.

2016-17 വർഷത്തിൽ 76.27 കോടിയും 2017-18 വർഷത്തിൽ 99.32 കോടിയുമാണ് മോഡിക്ക് യാത്ര ചെയ്യാൻ ഏർപ്പാടാക്കിയ ചാർട്ടേഡ് വിമാനത്തിനായി സർക്കാർ ചെലവാക്കിയത്. തൊട്ടടുത്ത വർഷം 79.91 കോടി രൂപ ഈ ഇനത്തിൽ ചെവഴിച്ചെന്നും മുരളീധരൻ രാജ്യസഭയിൽ പറഞ്ഞു. 2016-17ൽ ഹോട്ട്‌ലൈൻ സൗകര്യങ്ങൾക്കായി 2,24,75,451 രൂപയും 201718 ൽ 58,06,630 രൂപയുമാണ് ചെലവഴിച്ചത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Exit mobile version