ചെന്നൈ ഐഐടിയില്‍ മലയാളി വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവം; കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നു

ന്യൂഡല്‍ഹി: മദ്രാസ് ഐഐടിയില്‍ മലയാളി വിദ്യാര്‍ത്ഥിനി ഫാത്തിമ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍. സംഭവത്തെ കുറിച്ച് അന്വേഷിച്ച് ഉടന്‍ കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കാന്‍ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയോട് ആവശ്യപ്പെട്ടുവെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ പറഞ്ഞു.

വിഷയത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി, കേന്ദ്ര മാനവ വിഭവശേഷി മന്ത്രി രമേഷ് പൊക്രിയാല്‍ എന്നിവരുമായി സംസാരിച്ചിരുന്നുവെന്നും വി മുരളീധരന്‍ പറഞ്ഞു. ആത്മഹത്യയില്‍ ഉത്തരവാദികളായവരെ കണ്ടെത്താനുള്ള ശ്രമം കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകും.ഇതിനായി ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ആര്‍ സുബ്രഹ്മണ്യം നാളെ ചെന്നൈയിലെത്തും. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് ഉടന്‍ കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കാനാണ് ഇദ്ദേഹത്തോട് ആവശ്യപ്പെട്ടിരിക്കുന്നതെന്നും മുരളീധരന്‍ പറഞ്ഞു.

അതെസമയം ചെന്നൈ ഐഐടിയില്‍ മലയാളി വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രസിഡന്റും കേന്ദ്ര സാമൂഹ്യ നീതി വകുപ്പ് സഹമന്ത്രിയുമായ രാംദാസ് അത്തെവാലെ ആവശ്യപ്പെട്ടു. തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയോട് ഇക്കാര്യം ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

അതെസമയം കേസില്‍ ആരോപണ വിധേയനായ മദ്രാസ് ഐഐടി അധ്യാപകന്‍ സുദര്‍ശന്‍ പത്മനാഭനെ ക്രൈംബ്രാഞ്ച് ഉടന്‍ ചോദ്യം ചെയ്യുമെന്നാണ് വിവരം. സുദര്‍ശന്‍ പത്മനാഭനോട് ക്യാമ്പസ് വിട്ട് പോകരുതെന്ന് തമിഴ്നാട് ക്രൈംബ്രാഞ്ച് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ക്യാമ്പസില്‍ പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്.

ഇതിനിടെ ക്രൈംബ്രാഞ്ച് അഡീഷണല്‍ കമ്മീഷണര്‍ ഈശ്വരമൂര്‍ത്തിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ ഫാത്തിമയുടെ പിതാവിന്റേയും ബന്ധുക്കളുടെയും മൊഴി എടുത്തു

Exit mobile version