രാമജന്മഭൂമിയില്‍ സ്ഥലം നല്‍കാനാകില്ല, മറ്റെവിടെയെങ്കിലും ഭൂമി നല്‍കാം; നിലപാട് വ്യക്തമാക്കി അയോധ്യ മേയര്‍

പള്ളിക്കുള്ള ഭൂമി കണ്ടെത്തിയിട്ടില്ലെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശമൊന്നും ലഭിച്ചിട്ടില്ലെന്നും മേയര്‍ ഋഷികേശ് ഉപാധ്യായ കൂട്ടിച്ചേര്‍ത്തു

ന്യൂഡല്‍ഹി: അയോധ്യയിലെ രാമജന്മഭൂമിക്ക് സമീപം സ്ഥലം വിട്ടുനല്‍കാനാവില്ലെന്ന് അയോധ്യ മേയര്‍ റിഷികേശ് ഉപാധ്യായ. ‘വഖഫ് ബോര്‍ഡിന് രാമജന്മഭൂമിയില്‍ സ്ഥലം നല്‍കാനാകില്ല. സര്‍ക്കാര്‍ ഏറ്റെടുത്ത 67 ഏക്കറില്‍ മുസ്ലിം പള്ളിക്ക് സ്ഥലം നല്‍കാന്‍ സാധിക്കില്ല. അയോധ്യയില്‍ മറ്റെവിടെയെങ്കിലും ഭൂമി നല്‍കാം’ മേയര്‍ പറയുന്നു.

പള്ളിക്കുള്ള ഭൂമി കണ്ടെത്തിയിട്ടില്ലെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശമൊന്നും ലഭിച്ചിട്ടില്ലെന്നും മേയര്‍ ഋഷികേശ് ഉപാധ്യായ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസമാണ് അയോധ്യ കേസില്‍ ചരിത്ര വിധി വന്നത്. അയോധ്യ കേസില്‍ തര്‍ക്കഭൂമിയില്‍ ഹിന്ദു ക്ഷേത്രം പണിയാമെന്നും മുസ്ലിങ്ങള്‍ക്ക് പകരം ഭൂമി നല്‍കണമെന്നുമായിരുന്നു സുപ്രീം കോടതി വിധി.

മൂന്ന് മാസത്തിനകം കേന്ദ്രസര്‍ക്കാര്‍ ട്രസ്റ്റ് രൂപീകരിച്ച് ഇതിനുള്ള പദ്ധതി തയ്യാറാക്കണം, ട്രസ്റ്റിന് കീഴിലാകണം ക്ഷേത്രം പണിയേണ്ടതെന്നും മുസ്ലിങ്ങള്‍ക്ക് പകരം അഞ്ചേക്കര്‍ ഭൂമി നല്‍കണമെന്നും കോടതി വിധിയില്‍ വ്യക്തമാക്കിയിരുന്നു. അയോധ്യയില്‍ തന്നെ ഏറ്റവും അനുയോജ്യവും പ്രാധാന്യമേറിയതുമായ സ്ഥലത്ത് പള്ളി നിര്‍മ്മിക്കാന്‍ അഞ്ചേക്കര്‍ ഭൂമി നല്‍കണമെന്നുമായിരുന്നു കോടതി വിധിയില്‍ വ്യക്തമാക്കിയത്.

Exit mobile version