‘എല്ലാ വിശുദ്ധ ഗ്രന്ഥങ്ങള്‍ക്കും മുകളില്‍ കൈവെച്ച് പറയുന്നു, മരിക്കേണ്ടി വന്നാലും ബിജെപിക്ക് പിന്തുണ നല്‍കില്ല! സ്വീകരിക്കുകയുമില്ല’ നിലപാട് വ്യക്തമാക്കി അജിത് ജോഗി

ജെസിസി (ജെ)- ബിഎസ്പി- സിപിഐ സഖ്യമാണ് ഛത്തീസ്ഗഢ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.

ഛത്തീസ്ഗഢ്: ബിജെപിയുമായി യാതൊരു വിധത്തിലുമുള്ള സഖ്യത്തിനില്ലെന്ന് തുറന്നടിച്ച് ജനതാ കോണ്‍ഗ്രസ് ഛത്തീസ്ഗഢ് (ജെ) പ്രസിഡന്റ് അജിത് ജോഗി. ഛത്തീസ്ഗഢ് നിയമസഭാ തെരഞ്ഞെടുപ്പിന് ഒരു ദിവസം ബാക്കിനില്‍ക്കെയാണ് പരാമര്‍ശം. രാഷ്ട്രീയത്തില്‍ ഒരു സാധ്യതയും തള്ളിക്കളയാനാവില്ലെന്ന ജോഗിയുടെ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് വിമര്‍ശനവുമായി രംഗത്തുവന്ന സാഹചര്യത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

ജെസിസി (ജെ)- ബിഎസ്പി- സിപിഐ സഖ്യമാണ് ഛത്തീസ്ഗഢ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. പ്രതിപക്ഷത്തിലിരിക്കേണ്ടി വന്നാലും മറ്റാരുമായും സഖ്യം ചേരില്ലെന്ന് ബിഎസ്പി നേതാവ് മായാവതി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ബിജെപിക്കുവേണ്ടിയാണ് ജോഗി കളത്തിലിറങ്ങിയതെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തുവരികയായിരുന്നു.

ഈ സാഹചര്യത്തിലാണ് മരിക്കേണ്ടിവന്നാലും ബിജെപിയുമായി സഖ്യത്തിനില്ലെന്ന് ജോഗി വ്യക്തമാക്കിയത്. ‘മരിക്കേണ്ടി വന്നാലും ബിജെപിക്ക് പിന്തുണ നല്‍കില്ല. ബിജെപിയുടെ പിന്തുണ സ്വീകരിക്കുകയോ അവര്‍ക്ക് പിന്തുണ നല്‍കുകയോ ചെയ്യില്ല. എല്ലാ വിശുദ്ധ ഗ്രന്ഥങ്ങള്‍ക്കും മുകളില്‍ കൈവെച്ച് ഞാന്‍ പറയുകയാണ്, ബിജെപിയുടെ പിന്തുണ സ്വീകരിക്കുകയോ അവര്‍ക്ക് പിന്തുണ നല്‍കുകയോ ചെയ്യില്ല.’ എന്നാണ് അദ്ദേഹം പറഞ്ഞത്.

Exit mobile version