അച്ഛനെക്കാള്‍ ഒരു വയസ് കുറവുള്ളയാള്‍ക്ക് പത്തുവയസുകാരിയെ അരലക്ഷം രൂപയ്ക്ക് വിവാഹത്തിലൂടെ വിറ്റു; കേസ്

ഗുജറാത്ത് ബനസ്‌കന്തയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം

അഹമ്മദാബാദ്: ഗുജറാത്തില്‍ അരലക്ഷം രൂപയ്ക്ക് പത്തുവയസുകാരിയെ വിവാഹത്തിലൂടെ 35കാരന് വിറ്റു. ഗുജറാത്ത് ബനസ്‌കന്തയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. പെണ്‍കുട്ടിയുടെ അച്ഛനെക്കാള്‍ ഒരു വയസ് പ്രായക്കുറവുള്ള ഗോവിന്ദ് താക്കൂര്‍ എന്നായാള്‍ക്കാണ് പ്രായപൂര്‍ത്തിയാക്കാത്ത പെണ്‍കുട്ടിയെ വിവാഹം കഴിപ്പിച്ച് നല്‍കിയത്. ഇരുവരുടെയും വിവാഹത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യം വഴി പ്രചരിച്ചതോടെ പോലീസ് നടപടിയെടുത്തു.

തുടര്‍ന്ന് പെണ്‍കുട്ടിയുടെ ഭര്‍ത്താവിന്റെ സഹോദരിയുടെ വീട്ടില്‍ നിന്ന് രക്ഷപ്പെടുത്തിയ പെണ്‍കുട്ടിയെ ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റിയതായി ഗുജറാത്ത് പോലീസ് എസിപി കെഎം ജോസഫ് പറഞ്ഞു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ വിവാഹമെന്ന് വ്യജേന പിതാവ് പെണ്‍കുട്ടിയെ ഒന്നരലക്ഷം രൂപയ്ക്ക് വില്‍ക്കുകയായിരുന്നെന്ന് കണ്ടെത്തി.

സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ- കഴിഞ്ഞ രണ്ട് മാസം മുന്‍പ് ഒരു ആഘോഷത്തിനിടെ ജഗ്മല്‍ ഗമര്‍ എന്ന ഏജന്റ് താക്കൂറിന് പെണ്‍കുട്ടിയെ കാണിച്ചുകൊടുത്തിരുന്നു. ഒന്നര ലക്ഷം രൂപ പെണ്‍കുട്ടിയുടെ പിതാവിന് നല്‍കാമെന്ന് വ്യവസ്ഥയില്‍ ആദ്യഘട്ടത്തില്‍ 50,000 രൂപ നല്‍കി താക്കൂര്‍ എന്ന 35 കാരന്‍ 10 വയസുകാരിയെ വിവാഹം കഴിക്കുകയും, ബാക്കി ഒരു ലക്ഷം രൂപ വിവാഹ ശേഷം നല്‍കാമെന്നും പറഞ്ഞിരുന്നു.

എന്നാല്‍ ഇയാള്‍ പണം നല്‍കാത്തതിനാല്‍ പെണ്‍കുട്ടിയെ പിരികെ വീട്ടിലെത്തിക്കാന്‍ പത്ത് വയസുകാരിയുടെ അച്ഛന്‍ ശ്രമിച്ചിരുന്നു. അതേസമയം താക്കൂര്‍ പെണ്‍കുട്ടിയെ വിട്ടയച്ചിരുന്നില്ല. സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവിനും ഗോവിന്ദ് താക്കൂറിനും ഏജന്റിനുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

Exit mobile version