ക്ഷമിക്കണം, ഉപേക്ഷിക്കാന്‍ വയ്യ, പാര്‍ലമെന്റിലും നിയമസഭകളിലും അത് പാസാക്കിയതാണ്; ക്ഷമാപണവുമായി നിര്‍മ്മലാ സീതാരാമന്‍

കുറേക്കാലത്തിനു ശേഷം പാര്‍ലമെന്റില്‍ പല പാര്‍ട്ടികളും എല്ലാ സംസ്ഥാനങ്ങളും ഒന്നിച്ചു പ്രവര്‍ത്തിച്ചതിന്റെ ഫലമാണ് ഈ നിയമെമന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പുണെ: ജിഎസ്ടി നടപ്പിലാക്കിയതില്‍ പിന്നെ ജനങ്ങള്‍ നേരിട്ട ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. ഇപ്പോള്‍ നേരിട്ട ആ ബുദ്ധിമുട്ടുകളില്‍ ജനങ്ങളോട് ക്ഷമാപണം നടത്തി രംഗത്ത് വന്നിരിക്കുകയാണ് കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍. പുണെയില്‍ വ്യവസായികളുടെ യോഗത്തില്‍ പങ്കെടുക്കവെയായിരുന്നു മന്ത്രിയുടെ മാപ്പ് അപേക്ഷ.

ഇതിനു പോരായ്മകളുണ്ടാകാം. അതു നിങ്ങളെ ബുദ്ധിമുട്ടിച്ചേക്കാം. എന്നോടു ക്ഷമിക്കുക, ഇതു രാജ്യത്തിന്റെ നിയമമാണെന്ന് നിര്‍മ്മലാ സീതാരാമന്‍ പറയുന്നു. കുറേക്കാലത്തിനു ശേഷം പാര്‍ലമെന്റില്‍ പല പാര്‍ട്ടികളും എല്ലാ സംസ്ഥാനങ്ങളും ഒന്നിച്ചു പ്രവര്‍ത്തിച്ചതിന്റെ ഫലമാണ് ഈ നിയമമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ജിഎസ്ടി വരുമാനത്തില്‍ വന്‍ ഇടിവ് രേഖപ്പെടുത്തിയതിന് പിന്നാലെ പുതിയ കമ്മിറ്റിയെ കേന്ദ്രസര്‍ക്കാര്‍ നിയമിച്ചതിനു തൊട്ടുപിന്നാലെയാണു മന്ത്രി ക്ഷമാപണം നടത്തിയത്.

മന്ത്രിയുടെ വാക്കുകള്‍;

കുറേക്കാലത്തിനു ശേഷം പാര്‍ലമെന്റില്‍ പല പാര്‍ട്ടികളും എല്ലാ സംസ്ഥാനങ്ങളും ഒന്നിച്ചു പ്രവര്‍ത്തിച്ചതിന്റെ ഫലമാണ് ഈ നിയമം. പല അനുഭവങ്ങളുടെയും പശ്ചാത്തലത്തില്‍ ഇതൊരു മോശം ഘടനയാണെന്നു പറയുക വയ്യ. ആദ്യ ദിവസം മുതല്‍ ജിഎസ്ടി നിങ്ങളുടെ പ്രതീക്ഷയ്ക്കൊത്തു വരണമെന്നായിരുന്നു എന്റെ ആഗ്രഹം. പക്ഷേ അതു സാധിക്കാതെ പോയതില്‍ ഞാന്‍ മാപ്പ് ചോദിക്കുന്നു. പക്ഷേ അതുപേക്ഷിക്കാന്‍ വയ്യ. പാര്‍ലമെന്റിലും നിയമസഭകളിലും അത് പാസാക്കിയിട്ടുള്ളതാണ്.

ഇതിനു പോരായ്മകളുണ്ടാകാം. അതു നിങ്ങളെ ബുദ്ധിമുട്ടിച്ചേക്കാം. എന്നോടു ക്ഷമിക്കുക, ഇതു രാജ്യത്തിന്റെ നിയമമാണ്. ഇപ്പോളിതു പ്രശ്നങ്ങളുണ്ടാക്കുന്നുണ്ടെങ്കില്‍ നമുക്കൊരുമിച്ച് പ്രവര്‍ത്തിച്ച് നല്ലൊരു ചട്ടക്കൂട് അതിനായി ഉണ്ടാക്കാം. ഇതെന്റെ അപേക്ഷയാണ്.

Exit mobile version