മഹാത്മാ ഗാന്ധി തീവ്രഹിന്ദുവായിരുന്നു; ഗാന്ധിജിയുടെ ആശയങ്ങള്‍ രാജ്യത്ത് നടപ്പാക്കുന്നത് തങ്ങള്‍; അവകാശവാദവുമായി ആര്‍എസ്എസ്

പശുസംരക്ഷണം, സ്വദേശി ഭാഷ പ്രോത്സാഹനം തുടങ്ങിയ ഗാന്ധിജിയുടെ ആശയങ്ങളാണ് സംഘടന പിന്തുടരുന്നതെന്നും ആര്‍എസ്എസ് പറയുന്നു.

ന്യൂഡല്‍ഹി: മഹാത്മാ ഗാന്ധി തീവ്രഹിന്ദുവായിരുന്നുവെന്ന അവകാശ വാദവുമായി ആര്‍എസ്എസ്. ഗാന്ധിജിയുടെ ആശയങ്ങള്‍ രാജ്യത്ത് നടപ്പാക്കുന്നത് തങ്ങളാണെന്നും ആര്‍എസ്എസ് അവകാശപ്പെടുന്നു.ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസറിലാണ് ഗാന്ധി തീവ്രഹിന്ദുവാണെന്ന് അവകാശപ്പെടുന്നത്.

പശുസംരക്ഷണം, സ്വദേശി ഭാഷ പ്രോത്സാഹനം തുടങ്ങിയ ഗാന്ധിജിയുടെ ആശയങ്ങളാണ് സംഘടന പിന്തുടരുന്നതെന്നും ആര്‍എസ്എസ് പറയുന്നു. രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ചിലര്‍ ഗാന്ധിജിയുടെ പേര് ദുരുപയോഗം ചെയ്യുന്നു. എന്നാല്‍ ഗാന്ധിയുടെ ആദര്‍ശങ്ങള്‍ യഥാര്‍ത്ഥത്തില്‍ പിന്തുടരുന്നത് ആര്‍എസ്എസാണ് .ഹൈന്ദവതയോടുള്ള ഗാന്ധിജിയുടെ അടുപ്പവും, താല്പര്യവും നിഷേധിക്കാനാവില്ല, താന്‍ തീവ്രഹിന്ദുവാണെന്ന് ഗാന്ധിജി പറയുമായിരുന്നുവെന്നും ഓര്‍ഗനൈസറില്‍ ആര്‍എസ്എസ് അവകാശപ്പെടുന്നു.

ഓര്‍ഗനൈസറിന്റെ പുതിയ ലക്കത്തില്‍ ജോയിന്റ് ജനറല്‍ സെക്രട്ടറി മന്മോഹന്‍ വൈദ്യ എഴുതിയ ലേഖനത്തിലാണ് ഗാന്ധി അനുകൂല നിലപാട് ആര്‍എസ്എസ് വ്യക്തമാക്കുന്നത്. രാഷ്ട്രീയത്തിനും, സത്യത്തിനും, അഹിംസക്കും നല്‍കിയ പ്രാധാന്യത്തിന് പിന്നില്‍ ഗാന്ധിയുടെ ഹിന്ദുത്വ നിലപാടായിരുന്നുവെന്നും ഓര്‍ഗനൈസറില്‍ പറയുന്നു.

1934 ല്‍ വാര്‍ധയിലെ ആര്‍എസ്എസ് ക്യാമ്പ് ഗാന്ധി സന്ദര്‍ശിച്ചതിന്റെ രേഖാചിത്രവും, ഗാന്ധി വധത്തെ അന്നത്തെ ആര്‍എസ്എസ് തലവനായ ഗോള്‍വാക്കര്‍ അപലപിച്ചതും ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു. അതെസമയം ആര്‍എസ്എസ് നിലപാടിനെതിരെ സോണിയാ ഗാന്ധിയും അഖിലേഷ് യാദവും രംഗത്തെത്തി.

ഗാന്ധിജിയുടെ കാല്‍പാടുകളെ പിന്തുടരാന്‍ ഒരിക്കലും ആര്‍എസ്എസിനാവില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി തിരിച്ചടിച്ചു. ബിജെപി ഒരിക്കലും ഗാന്ധിജിയെ അംഗീകരിച്ചിരുന്നില്ലെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും ഗാന്ധി അനുസ്മരണത്തില്‍ പറഞ്ഞു.

Exit mobile version