മാതാപിതാക്കള്‍ക്ക് സംരക്ഷണം നല്‍കാത്ത മക്കള്‍ ഇനി കുടുങ്ങും; നിയമം കര്‍ശനമാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

മാതാപിതാക്കളെ തെരുവില്‍ ഉപേക്ഷിക്കുന്ന മക്കള്‍ ഇനി കുടുങ്ങും. നിയമം കര്‍ശനമാക്കാന്‍ ഒരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍.

ന്യൂഡല്‍ഹി; മാതാപിതാക്കളെ തെരുവില്‍ ഉപേക്ഷിക്കുന്ന മക്കള്‍ ഇനി കുടുങ്ങും. നിയമം കര്‍ശനമാക്കാന്‍ ഒരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട് നിലവിലുള്ള നിയമങ്ങളുടെ കാര്യക്ഷമത മൂന്നാം കക്ഷിയെ കൊണ്ട് പരിശോധിപ്പിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് സാമൂഹികനീതി മന്ത്രാലയത്തിന് നിര്‍ദേശം നല്‍കി.

പ്രായമായ മാതാപിതാക്കളോട് മോശമായി പെരുമാറുകയോ, ഉപേക്ഷിക്കുകയോ ചെയ്യുന്നവര്‍ക്ക് ജയില്‍ ശിക്ഷ ഇപ്പോഴത്തെ 3 മാസത്തില്‍ നിന്ന് 6 മാസമായി വര്‍ധിപ്പിക്കാന്‍ നിര്‍ദേശമുണ്ട്.

മാതാപിതാക്കളെ സംരക്ഷിക്കേണ്ടത് മക്കളുടെ നിയമപരമായ ബാധ്യതയാണ്. എന്നാല്‍ നിലവിലെ നിയമത്തില്‍ മക്കളുടെ നിര്‍വചനത്തില്‍ ആണ്‍മക്കള്‍, പെണ്‍മക്കള്‍, കൊച്ചുമക്കള്‍ എന്നിവരെ മാത്രമെ ഉള്‍പ്പെടുന്നുള്ളൂ. മക്കളുടെ ജീവിതപങ്കാളികള്‍, ദത്തെടുത്തമക്കള്‍, പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ നിയമാനുസൃതമുള്ള രക്ഷിതാക്കള്‍ എന്നിവരെ കൂടി ഉള്‍പ്പെടുത്തി നിലവിലെ നിയമം കര്‍ശനമാക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം.

മാതാപിതാക്കളുടെ സംരക്ഷണത്തിനായി നല്‍കുന്ന തുകയുടെ പരിധി ഇപ്പോഴത്തെ 10,000 രൂപയില്‍ നിന്ന് മക്കളുടെ വരുമാനമനുസരിച്ച് വര്‍ധിപ്പിക്കാനും നീക്കമുണ്ട്. വൃദ്ധസദനങ്ങളുടെയും മറ്റും നിലവാരം നിര്‍ണ്ണയിച്ച് ഗ്രേഡ് നിശ്ചയിക്കാനും പദ്ധതിയിടുന്നുണ്ട്.

Exit mobile version