രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാണിച്ചു: രതിന്‍ റോയിയും ഷമിക രവിയും പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയില്‍ നിന്നും പുറത്തേക്ക്

ന്യൂഡല്‍ഹി: ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ പ്രതിസന്ധിയിലാണെന്ന് വ്യക്തമാക്കിയ സാമ്പത്തിക വിദഗ്ധരെ പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയില്‍ നിന്നും പുറത്താക്കി. നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് പബ്ലിക് ഫിനാന്‍സ് ആന്‍ഡ് പോളിസി അംഗം രതിന്‍ റോയ്, ബ്രൂക്കിങ്‌സ് ഇന്‍സ്റ്റിറ്റിയൂഷന്‍ അംഗം ഷമിക രവി എന്നിവരെയാണ് പ്രധാനമന്ത്രിയുടെ സാമ്പത്തികോപദേശക സമിതിയില്‍ നിന്ന് ഒഴിവാക്കിയത്.

കഴിഞ്ഞദിവസം സമിതി പുന:സംഘടിപ്പിച്ചപ്പോഴാണ് ഇരുവരെയും പുറത്താക്കിയത്.
സമിതി പുനസംഘടിപ്പിച്ചപ്പോള്‍, സമിതി അധ്യക്ഷന്‍ ബിബേക് ദെബ്‌റോയി, മെമ്പര്‍ സെക്രട്ടറി രതന്‍ വാതല്‍, ഇടക്കാല അംഗം അഷിമ ഗോയല്‍ എന്നിവരെ മാത്രമാണ് നിലനിര്‍ത്തിയത്. മറ്റു രണ്ടു പേരെയാണ് ഒഴിവാക്കിയത്. ജെപി മോര്‍ഗനിലെ ഇന്ത്യന്‍ സാമ്പത്തിക വിദഗ്ധന്‍ സാജിത് ഷേണായിയെ ഇടക്കാല അംഗമായി ഉള്‍പ്പെടുത്തി.

ബുധാഴ്ചയാണ് പ്രധാനമന്ത്രിയുടെ സാമ്പത്തികോപദേശക സമിതി കേന്ദ്രസര്‍ക്കാര്‍ പുന:സംഘടിപ്പിച്ചത്. വ്യാഴാഴ്ച മുതലാണ് പുതിയ സമിതി നിലവില്‍ വരിക. രണ്ടുവര്‍ഷത്തേക്കാണു സമിതിയുടെ കാലാവധി.

നികുതി വരുമാനത്തിലെ ഇടിവു കാരണം ഇന്ത്യ നിശബ്ദ സാമ്പത്തിക പ്രതിസന്ധിയെ നേരിട്ടുകൊണ്ടിരിക്കുന്നു എന്നാണ് ഈ വര്‍ഷമാദ്യം രതിന്‍ റോയ് പറഞ്ഞിരുന്നത്.
രാജ്യത്തു സാമ്പത്തിക മാന്ദ്യം രൂക്ഷമാണെന്ന ഷമിക രവിയുടെ ട്വീറ്റും ചര്‍ച്ചയായിരുന്നു. സുപ്രധാന പരിഷ്‌കാരങ്ങളാണ് ആവശ്യമെന്നും വെറും വെള്ളപൂശല്‍ കൊണ്ടു കാര്യമില്ലെന്നും അവര്‍ പറഞ്ഞതും വിവാദമായിരുന്നു.

Exit mobile version