ഉന്നാവോ ബലാത്സംഗക്കേസില്‍ ഇരയായ പെണ്‍കുട്ടി ആശുപത്രി വിട്ടു

ആരോഗ്യ നിലയില്‍ കാര്യമായ പുരോഗതിയുണ്ടാതോടെയാണ് ചൊവ്വാഴ്ച രാത്രി ഡിസ്ചാര്‍ജ് ചെയ്തത്.

ന്യൂഡല്‍ഹി: ഉന്നാവോ ബലാത്സംഗക്കേസില്‍ ഇരയായ പെണ്‍കുട്ടി ആശുപത്രി വിട്ടു. യുവതിയേയും കുടുംബത്തേയും ഡല്‍ഹിയില്‍ താമസിക്കാന്‍ സൗകര്യമൊരുക്കണമെന്നും കോടതി നിര്‍ദേശിച്ചു.

ലഖ്നൗവിലെ കിങ് ജോര്‍ജ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ ചികിത്സയിലായിരുന്ന പെണ്‍കുട്ടിയെ സുപ്രീംകോടതി നിര്‍ദേശപ്രകാരം വിമാനമാര്‍ഗമാണ് എയിംസിലെ ട്രോമാ കെയറില്‍ എത്തിച്ചത്. ആരോഗ്യ നിലയില്‍ കാര്യമായ പുരോഗതിയുണ്ടാതോടെയാണ് ചൊവ്വാഴ്ച രാത്രി ഡിസ്ചാര്‍ജ് ചെയ്തത്.

ചൊവ്വാഴ്ച രാവിലെ പെണ്‍കുട്ടിയെ ഡിസ്ചാര്‍ജ് ചെയ്യുന്ന കാര്യം അധികൃതര്‍ ഡല്‍ഹി കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയേയും കുടുംബത്തേയും നഗരത്തില്‍ തന്നെ താമസിപ്പിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജസ്റ്റിസ് ശര്‍മ നിര്‍ദേശം നല്‍കി. അതുവരെ എയിംസില്‍ തന്നെയുള്ള ജയപ്രകാശ് നാരായണ്‍ ട്രോമ സെന്ററിലെ ഹോസ്റ്റലില്‍ ഇവര്‍ക്ക് താമസ സൗകര്യമൊരുക്കണമെന്നും കോടതി നിര്‍ദേശിച്ചു.

ജന്മദേശത്ത് ജീവന് ഭീഷണിയുണ്ടെന്നും അതിനാല്‍ ഡല്‍ഹിയില്‍ തങ്ങള്‍ക്ക് സുരക്ഷിതമായി താമസിക്കാന്‍ ഇടമൊരുക്കണമെന്നും ആവശ്യപ്പെട്ട് കുടുംബാംഗങ്ങള്‍ നേരത്തേ കോടതിയെ സമീപിച്ചിരുന്നു. ഈ ഹര്‍ജിയില്‍ അടുത്ത ശനിയാഴ്ച വാദം കേള്‍ക്കും.

കഴിഞ്ഞ ജൂലായ് 28-നാണു ഉന്നാവോ ബലാത്സംഗക്കേസില്‍ ഇരയായ പെണ്‍കുട്ടിയും കുടുംബവും സഞ്ചരിച്ചിരുന്ന കാറില്‍ ട്രക്കിടിച്ച് അപകടമുണ്ടായത്. ബലാത്സംഗക്കേസ് അട്ടിമറിക്കുന്നതിനായി മുന്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സേംഗറും കൂട്ടാളികളും ആസൂത്രണം ചെയ്തതാണ് അപകടമെന്നാണ് പെണ്‍കുട്ടിയുടെ കുടുംബം ആരോപിക്കുന്നത്. കേസില്‍ പത്തുപേര്‍ക്കെതിരേ കൊലക്കുറ്റം ചുമത്തി സിബിഐ കേസെടുത്തിരുന്നു. ഈ കേസില്‍ അന്വേഷണം തുടരുകയാണ്. അപകടത്തില്‍ പെണ്‍കുട്ടിയുടെ രണ്ട് ബന്ധുക്കള്‍ കൊല്ലപ്പെട്ടു. ഗുരുതര പരിക്കേറ്റ അഭിഭാഷകന്‍ ചികിത്സയിലാണ്.

Exit mobile version