ട്രാക്കില്‍ 14 ഇഞ്ചോളം വരുന്ന വിള്ളല്‍; ദൂരെ നിന്ന് കണ്ട് ലോക്കോ പൈലറ്റ്, എമര്‍ജന്‍സി ബ്രേക്ക് പിടിച്ച് വണ്ടി നിര്‍ത്തി, സമയോചിത ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തം

മാഗദ് എക്‌സ്പ്രസ് ലോക്കോ പൈലറ്റ് ആണ് വിള്ളല്‍ കണ്ടത്.

ഫിറോസാബാദ്: ട്രാക്കില്‍ 14 ഇഞ്ചോളം വരുന്ന വിള്ളല്‍ ദൂരെ നിന്ന് കണ്ട ലോക്കോ പൈലറ്റ് നടത്തിയ സമയോചിതമായ ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തം. എമര്‍ജന്‍സി ബ്രേക്ക് പിടിച്ച് വണ്ടി നിര്‍ത്തിയതാണ് വലിയ അപകടത്തില്‍ നിന്ന് കരകയറാനായത്. ഡല്‍ഹിയില്‍ നിന്ന് ഹൗറ വരെ പോവുന്ന രാജധാനി എക്‌സ്പ്രസ്, ഡല്‍ഹി മാഗദ് എക്‌സ്പ്രസ് എന്നീ ട്രെയിനുകളിലെ യാത്രക്കാരാണ് വന്‍ അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.

മാഗദ് എക്‌സ്പ്രസ് ലോക്കോ പൈലറ്റ് ആണ് വിള്ളല്‍ കണ്ടത്. ദൂരെ നിന്ന് ദൃശ്യമാകുന്ന രീതിയിലുണ്ടായിരുന്ന പാളത്തിലെ വിള്ളല്‍ ലോക്കോ പൈലറ്റിന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് എമര്‍ജന്‍സി ബ്രേക്ക് പിടിച്ച് മാഗദ് എക്പ്രസ് നിര്‍ത്തിയ ശേഷം കണ്‍ട്രോള്‍ റൂമിലും വിവരമറിയിക്കുകയായിരുന്നു. കാണ്‍പൂര്‍ സെക്ഷന്റെ ഭാഗമായ ഭാര്‍താന സ്റ്റേഷനോട് അടുത്താണ് പാളത്തിലാണ് വിള്ളല്‍ കണ്ടത്.

വെളുപ്പിനെ ഇതുവഴി കടന്നുപോവേണ്ടിയിരുന്ന ട്രെയിന്‍ ഏതാനും മണിക്കൂര്‍ വൈകി വന്നതും അപകടത്തില്‍ നിന്ന് കരകയറാന്‍ തുണയ്ക്കുകയായിരുന്നു. കണ്‍ട്രോള്‍ റൂമില്‍ നിന്ന് വിവരം ലഭിച്ചതോടെ ഇതുവഴി പോവേണ്ടിയിരുന്ന എല്ലാ ട്രെയിനുകളും പിടിച്ചിട്ടു. മാഗദ് എക്‌സ്പ്രസ് ട്രെയിനിന് തൊട്ട് പിന്നാലെ ഇതിലൂടെ കടന്നു പോവേണ്ടിയിരുന്ന ഡല്‍ഹി ഹൗറ രാജധാനി എക്‌സ്പ്രസ് കാണ്‍പൂരില്‍ പിടിച്ചിടുകയായിരുന്നു. രണ്ടുമണിക്കൂറിലധികം സമയമെടുത്താണ് പാളത്തിലെ വിള്ളല്‍ താല്‍ക്കാലികമായി അടച്ചത്. ഇത്രയും സമരം ട്രെയിന്‍ പിടിച്ചിടുകയായിരുന്നു.

Exit mobile version