വീണ്ടും നികുതി പരിഷ്‌കരണം; ഹോട്ടല്‍ ജിഎസ്ടി നിരക്കുകള്‍ കുറച്ചു

എന്നാല്‍ വാഹനങ്ങളുടെ ജിഎസ്ടി നിരക്ക് കുറയ്ക്കണമെന്ന ഓട്ടോമൊബൈല്‍ കമ്പനികളുടെ ആവശ്യം പരിഗണിച്ചില്ല.

ഗോവ: ടൂറിസം മേഖലയെ ഉന്നമിട്ട് രാജ്യത്ത് വീണ്ടും നികുതി പരിഷ്‌കരണം. ഹോട്ടല്‍ ജിഎസ്ടി നിരക്കുകള്‍ കുറച്ചു. ആയിരം രൂപ വരെയുള്ള മുറികള്‍ക്ക് നികുതിയുണ്ടാകില്ലെന്ന് കൗണ്‍സില്‍ അറിയിച്ചു. ഗോവയില്‍ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനമായത്.

7500 രൂപ വരെയുള്ള മുറികള്‍ക്ക് 18 ശതമാനമായിരുന്ന ജിഎസ്ടി നിരക്ക് 12 ശതമാനമാക്കി കുറച്ചു. 7500 രൂപയ്ക്കു മുകളിലുള്ള മുറികള്‍ക്ക് 18 ശതമാനം നികുതിയാകും ഈടാക്കുക. ഇതോടെ മുറി വാടക കുറയും. കാറ്ററിംഗ് സര്‍വ്വീസിനുള്ള ജിഎസ്ടി 5 ശതമാനമാക്കി മാറ്റിയിട്ടുണ്ട്. ഒപ്പം തന്നെ ഇലപാത്രങ്ങള്‍ക്കും കപ്പുകള്‍ക്കും നികുതി ഈടാക്കില്ലെന്നും യോഗത്തില്‍ തീരുമാനമായി.

അതേസമയം കഫീന്‍ അടങ്ങുന്ന പാനീയങ്ങളുടെ വില കൂടും. ഇവയുടെ ജിഎസ്ടി നിരക്ക് 18 ശതമാനത്തില്‍ നിന്ന് 28 ശതമാനമാക്കി. 12 ശതമാനം സെസുമുണ്ട്. എന്നാല്‍ വാഹനങ്ങളുടെ ജിഎസ്ടി നിരക്ക് കുറയ്ക്കണമെന്ന ഓട്ടോമൊബൈല്‍ കമ്പനികളുടെ ആവശ്യം പരിഗണിച്ചില്ല.

Exit mobile version