വണ്ടിക്ക് 70,000, പിഴ വന്നത് ഒരു ലക്ഷവും; തലയില്‍ കൈവെച്ച് വാഹന ഉടമ, പുതിയ നിയമത്തില്‍ വട്ടംകറങ്ങി പൊതുജനം

പുതിയ ഹോണ്ട ആക്ടീവ സ്‌കൂട്ടറിന് നമ്പറും താല്‍ക്കാലിക പെര്‍മിറ്റും ഇല്ലെന്ന് കാണിച്ചാണ് ഒരു ലക്ഷം മോട്ടോര്‍ വാഹനവകുപ്പ് പിഴയിട്ടത്.

ഭുവനേശ്വര്‍: പുതുക്കിയ മോട്ടോര്‍ വാഹന നിയമം നടപ്പിലാക്കിയിട്ട് അധികമായില്ല. നിയമങ്ങള്‍ ലംഘിച്ചാല്‍ വന്‍ പിഴ ഈടാക്കി കൊണ്ടുള്ള നിയമം ഇപ്പോള്‍ ജനങ്ങള്‍ക്ക് അക്ഷരാര്‍ത്ഥത്തില്‍ തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. നിസാരമെന്ന് തോന്നുന്ന പല കാര്യങ്ങള്‍ക്കും താങ്ങാനാവുന്നതിലും അപ്പുറമുള്ള തുകയാണ് നല്‍കേണ്ടത്. ഇതിനോടകം നിരവധി പേര്‍ക്ക് വന്‍ തുക പിഴയായി കിട്ടിയിട്ടുണ്ട്.

എന്നാല്‍ ഇപ്പോള്‍ തലവേദനയായത് ഒഡീഷയിലെ ഒരു വാഹന ഉടമയ്ക്ക് ആണ്. ഒരു ലക്ഷം രൂപയാണ് സ്‌കൂട്ടറിന് വിലയിട്ടിരിക്കുന്നത്. ഇതിലെ കൗതുകം എന്തെന്നാല്‍ 70,000 രൂപയാണ് വണ്ടിക്ക് ആയിട്ടൊള്ളൂ എന്നതാണ്. വണ്ടി വാങ്ങിയതിനേക്കാള്‍ ഇരട്ടി തുക പിഴയായി നല്‍കേണ്ടി വരുന്നു എന്നത് ഏറെ അമ്പരപ്പ് ഉളവാക്കുന്നതാണ്.

പുതിയ ഹോണ്ട ആക്ടീവ സ്‌കൂട്ടറിന് നമ്പറും താല്‍ക്കാലിക പെര്‍മിറ്റും ഇല്ലെന്ന് കാണിച്ചാണ് ഒരു ലക്ഷം മോട്ടോര്‍ വാഹനവകുപ്പ് പിഴയിട്ടത്. ഒഡീഷയില്‍ ഭുവനേശ്വറിലെ ഡീലര്‍ഷിപ്പില്‍ നിന്ന് ഓഗസ്റ്റ് 28-നാണ് ഈ സ്‌കൂട്ടര്‍ വാങ്ങിയത്. അതിനുശേഷം സെപ്റ്റംബര്‍ 12-ന് ഉടമ ഈ വാഹനവുമായി വാഹന പരിശോധനയില്‍ പെടുകയായിരുന്നു. പരിശോധനയില്‍ വാഹനത്തിന്റെ രജിസ്ട്രേഷന്‍ കഴിഞ്ഞിട്ടില്ലെന്ന് കാണിച്ച് വാഹനഉടമയ്ക്ക് ഒരു ലക്ഷം രൂപ പിഴ ഇടുകയായിരുന്നു.

രേഖകളൊന്നും നല്‍കാതെ വാഹനം ഉപയോക്താവിന് നല്‍കിയതിന് ഡീലര്‍ഷിപ്പിന്റെ ലൈസന്‍സ് റദ്ദാക്കാനും ആര്‍ടിഒ നിര്‍ദേശം നല്‍കി. പുതിയ നിയമത്തില്‍ വാഹനം ഉപയോക്താവിന് കൈമാറുമ്പോള്‍ രജിസ്ട്രേഷന്‍ നമ്പര്‍, ഇന്‍ഷുറന്‍സ്, പുക പരിശോധന സര്‍ട്ടിഫിക്കറ്റ് എന്നിവ ഡീലര്‍മാര്‍ നല്‍കണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഇപ്പോള്‍ ഈ പുതിയ നിയമത്തിനെതിരെ വന്‍ ജനരോഷം തന്നെ ഉയരുന്നുണ്ട്. വന്‍പിഴ ഈടാക്കുന്നതില്‍ പ്രതിഷേധിച്ച് ഡല്‍ഹിയില്‍ പണിമുടക്ക് നടത്തുകയാണ്.

Exit mobile version