രാജ്യത്തിന്റെ നാനാത്വത്തില്‍ ഏകത്വം തകര്‍ക്കാന്‍ ഒരു ഷായ്ക്കും സുല്‍ത്താനും സാധിക്കില്ല; ഹിന്ദി വാദത്തിനെതിരെ കമല്‍ഹാസന്‍

അമിത് ഷായുടെ ഒരു രാജ്യം ഒരു ഭാഷാ പരാമര്‍ശത്തിനെതിരെ രാജ്യവ്യാപകമായിട്ടാണ് പ്രതിഷേധം ഉയരുന്നത്

ചെന്നൈ: അമിത് ഷായുടെ ഹിന്ദി വാദത്തെ വിമര്‍ശിച്ച് നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍. ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ആര്‍ക്കുമാവില്ലെന്ന് കമല്‍ഹാസന്‍ അഭിപ്രായപ്പെട്ടു.

”ഇന്ത്യ റിപ്പബ്ലിക് ആയ സമയത്ത് നാം നമ്മളോടു തന്നെ ചെയ്ത വാഗ്ദാനമാണ് നാനാത്വത്തില്‍ ഏകത്വം എന്നത്. ഒരു ഷായ്ക്കും സുല്‍ത്താനും സാമ്രാട്ടിനും അതു തകര്‍ക്കാനാവില്ല. നമ്മള്‍ എല്ലാ ഭാഷയെയും ബഹുമാനിക്കുന്നു. എന്നാല്‍ നമ്മുടെ മാതൃഭാഷ തമിഴ് തന്നെയായിരിക്കും. 2017ലെ ജെല്ലിക്കെട്ടു സമരത്തേക്കാള്‍ വലിയ പ്രക്ഷോഭമായിരിക്കും ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍
സംഭവിക്കുകയെന്നും കമല്‍ഹാസന്‍ പറഞ്ഞു.

അമിത് ഷായുടെ ഒരു രാജ്യം ഒരു ഭാഷാ പരാമര്‍ശത്തിനെതിരെ രാജ്യവ്യാപകമായിട്ടാണ് പ്രതിഷേധം ഉയരുന്നത്. അസദുദ്ദിന്‍ ഒവൈസി, തമിഴ്നാട് സാംസ്‌കാരിക മന്ത്രി കെ പാണ്ഡ്യരാജന്‍, ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍, എംഡിഎംകെ ജനറല്‍ സെക്രട്ടറി വൈക്കോ, വിസികെ അധ്യക്ഷന്‍ തോള്‍ തിരുമാവലന്‍, ജെഡിഎസ് നേതാവ് എച്ച് ഡി കുമാരസ്വാമി, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, സീതാറാം യെച്ചൂരി തുടങ്ങിയ നിരവധി നേതാക്കളാണ് അമിതാ ഷായുടെ പരാമര്‍ശത്തിനെതിരെ രംഗത്ത് വന്നത്.

Exit mobile version