കള്ളപ്പണം വെളുപ്പിക്കല്‍; നീരവ് മോദിയുടെ സഹോദരനെതിരെ ഇന്റര്‍പോളിന്റ അറസ്റ്റ് വാറണ്ട്

നെഹാല്‍ നിലവില്‍ അമേരിക്കയിലാണെന്നാണ് ലഭിക്കുന്ന വിവരം.

ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് വായ്പാ തട്ടിപ്പ് നടത്തി വിദേശത്തേയ്ക്ക് കടന്ന നീരവ് മോദിയുടെ സഹോദരനെതിരെ ഇന്റര്‍പോളിന്റെ അറസ്റ്റ് വാറണ്ട്. നെഹാല്‍ മോദിക്കെതിരെയാണ് ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറത്തിറക്കിയത്. കള്ളപ്പണം വെളുപ്പിച്ചുവെന്ന ആരോപണത്തിലാണ് ബെല്‍ജിയം പൗരനായ നെഹാലിനെതിരെ നോട്ടീസിറക്കിയിരിക്കുന്നത്.

നെഹാല്‍ നിലവില്‍ അമേരിക്കയിലാണെന്നാണ് ലഭിക്കുന്ന വിവരം. നീരവ് മോദിക്ക് ബാങ്ക് തട്ടിപ്പ് നടത്താന്‍ നെഹാല്‍ സഹായം നല്‍കിയിട്ടുണ്ടെന്നും ഇയാള്‍ക്കായി റെഡ് കോര്‍ണര്‍ നോട്ടീസിറക്കണമെന്നും ഈ വര്‍ഷമാദ്യം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്റര്‍പോളിനോട് ആവശ്യപ്പെട്ടിരുന്നു. തട്ടിപ്പ് നടത്തുന്നതിനും അത് മറച്ചുവെക്കുന്നതിനും തെളിവുകള്‍ നശിപ്പിക്കുന്നതിനും നെഹാല്‍ നീരവിനെ സഹായിച്ചെന്നും എന്‍ഫോഴ്‌സ്‌മെന്റിന്റെ അന്വേഷണത്തില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്.

13600 കോടിയുടെ തട്ടിപ്പ് പുറത്തായി നീരവ് മോദി പ്രതിസന്ധിയിലായ സമയത്ത് ദുബായിലേയും ഹോങ്കോങ്ങിലേയും ഡമ്മി ഡയറക്ടര്‍മാരുടെ ഫോണുകള്‍ നശിപ്പിക്കുകയും നീരവിന് രക്ഷപ്പെടാന്‍ കൊയ്റോയിലേക്ക് ടിക്കറ്റെടുത്ത് നല്‍കിയതും നെഹാല്‍ മോദിയാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതിനു പിന്നാലെയാണ് അറസ്റ്റ് വാറണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

Exit mobile version