ശശികാന്ത് സെന്തില്‍ രാജ്യദ്രോഹി, അകന്നു നില്‍ക്കാന്‍ ആണെങ്കില്‍ പാകിസ്താനിലേയ്ക്ക് പോകൂ; രാജിവച്ച ഐഎഎസ് ഉദ്യോഗസ്ഥനോട് ബിജെപി എംപി

2009 ബാച്ചിലെ ഐഎഎസ് ഓഫീസറും ദക്ഷിണ കന്നഡ ജില്ലയിലെ ഡെപ്യൂട്ടി കമ്മീഷണറുമായിരുന്നു ശശികാന്ത് സെന്തില്‍

ബംഗളൂരു: സിവില്‍ സര്‍വീസില്‍ നിന്നും രാജിവെയ്ക്കുകയാണെന്ന് പ്രഖ്യാപിച്ച ഐഎഎസ് ഓഫീസര്‍ എസ് ശശികാന്ത് സെന്തിലിനെതിരെ വിമര്‍ശനവുമായി ബിജെപി എംപി അനന്ത് കുമാര്‍ ഹെജ്‌ഡെ. ശശികാന്ത് സെന്തില്‍ രാജദ്രോഹിയാണെന്നും കര്‍ണാടക സര്‍ക്കാരിനോട് അദ്ദേഹത്തെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നുമാണ് അനന്ത് കുമാര്‍ പറയുന്നത്. കൂടാതെ ശശികാന്തിനോട് പാകിസ്താനിലേയ്ക്ക് പോകുവാനും പറയുന്നുണ്ട്.

‘കേന്ദ്ര സര്‍ക്കാരിനെതിരായ അദ്ദേഹത്തിന്റെ മലിനമായ മനോഭാവം പുറത്തുവന്ന സ്ഥിതിക്ക് അദ്ദേഹത്തെ പുറത്താക്കാനുള്ള നടപടികള്‍ കര്‍ണാടക സര്‍ക്കാര്‍ സ്വീകരിക്കേണ്ടതാണ്. എന്നാല്‍ ഈ ‘ഗദ്ദറിനെ’ തിരിച്ചെടുക്കാന്‍ ശ്രമിക്കുന്നത് രാജ്യത്തോടുള്ള വഞ്ചനയാണ്.’ അനന്ത് കുമാര്‍ ട്വീറ്റ് ചെയ്തു. സെന്തില്‍ രാജ്യത്തിന്റെ അകത്തു നില്‍ക്കുന്നതിനേക്കാള്‍ പാകിസ്താനിലേയ്ക്ക് പോയി രാജ്യത്തിനെതിരെ നേരിട്ട് പോരാടണമെന്നും അനന്ത് കുമാര്‍ പറഞ്ഞു.

2009 ബാച്ചിലെ ഐഎഎസ് ഓഫീസറും ദക്ഷിണ കന്നഡ ജില്ലയിലെ ഡെപ്യൂട്ടി കമ്മീഷണറുമായിരുന്നു ശശികാന്ത് സെന്തില്‍. ഇദ്ദേഹത്തെ തിരിച്ചെടുക്കാന്‍ ചീഫ് സെക്രട്ടറി ശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും സെന്തില്‍ തന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. ‘ജനാധിപത്യത്തിന്റെ വൈവിധ്യങ്ങളിലെ അടിസ്ഥാന കാര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യുന്നത് അനീതിയായത് കൊണ്ടാണ്’ താന്‍ രാജിവെക്കുന്നതെന്നാണ് സെന്തില്‍ പറഞ്ഞത്.

Exit mobile version