കാത്ത് കാത്തിരുന്ന ആ ഭാഗ്യം കൈവന്നത് 74-ാം വയസില്‍; കിട്ടിയതാകട്ടെ ഇരട്ടകുട്ടികളെയും, ലോകറെക്കോര്‍ഡ് ഇട്ട് മംഗയമ്മ

ഇതോടെ ഇവര്‍ ലോക റെക്കോര്‍ഡിന് അര്‍ഹയായിരിക്കുകയാണ്.

ഹൈദരാബാദ്: അമ്മയാകുക എന്നത് ഏതൊരു സ്ത്രീയുടെയും ചിരകാല സ്വപ്‌നമാണ്. എന്നാല്‍ ആ ഭാഗ്യമില്ലാതെ പ്രാര്‍ത്ഥനയും വഴിപാടുകളുമായി നിരവധി പേര്‍ നടക്കാറുണ്ട്. ചിലര്‍ക്ക് ആ ഭാഗ്യം വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ലഭിക്കാറുമുണ്ട്. ഇപ്പോള്‍ ആ ഭാഗ്യം മംഗയമ്മയ്ക്ക് കൈവന്നത് 74-ാം വയസിലാണ്. അതും ലഭിച്ചത് ഇരട്ടകുട്ടികള്‍ ആയിരുന്നു. ആന്ധ്രയില്‍ നിന്നുള്ള മംഗയമ്മയ്ക്കാണ് അപൂര്‍വ്വ ഭാഗ്യം കൈവന്നത്. ഇതോടെ ഇവര്‍ ലോക റെക്കോര്‍ഡിന് അര്‍ഹയായിരിക്കുകയാണ്.

50 വയസിന് ശേഷം സ്ത്രീകള്‍ക്ക് പൊതുവെ ഗര്‍ഭധാരണം ബുദ്ധിമുട്ടേറിയതാണ്. എന്നാല്‍ അതെല്ലാം അവഗണിച്ച് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്നവരുമുണ്ട്. ഈ ധാരണകള്‍ തിരുത്തിയാണ് 74-ാം വയസില്‍ ഇവര്‍ ഇരട്ടകുട്ടികള്‍ക്ക് ജന്മം നല്‍കിയത്. 74-ാം വയസില്‍ ബമ്മ സ്വീകരിച്ചത് ഐവിഎഫ് ചികിത്സാ രീതിയാണ്. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് സിസേറിയനിലൂടെയാണ് മംഗയമ്മ ഇരട്ടകുട്ടികള്‍ക്ക് ജന്മം നല്‍കിയത്.

ഗുണ്ടൂര്‍ അഹല്യ ഹോസ്പിറ്റലിലെ വന്ധ്യതാ നിവാരണ ക്ലിനിക്ക് മേധാവി ഡോ. ഉമാശങ്കറും സംഘവും നടത്തിയ ചികിത്സയിലൂടെയാണ് മംഗയമ്മ ഗര്‍ഭിണിയായത്. ഈസ്റ്റ് ഗോദാവരി ജില്ലയിലെ രാമരാജ റാവുവിനെ 1962ലാണ് മംഗയമ്മ വിവാഹം കഴിച്ചത്. അതിനുശേഷം കുട്ടികള്‍ക്കുവേണ്ടി നിരവധി ചികിത്സകളും വഴിപാടുകളും നടത്തി. പക്ഷേ ഫലമുണ്ടായില്ല. ഐവിഎഫ് ചികിത്സയെക്കുറിച്ച് കേട്ടറിഞ്ഞ മംഗയമ്മയും ഭര്‍ത്താവും 2018 ആദ്യം ചെന്നൈയില്‍ ചികിത്സ തേടിയെങ്കിലും അതും ഫലംകണ്ടില്ല. ഇതോടെയാണ് ഗുണ്ടൂരിലെ അഹല്യ ആശുപത്രിയില്‍ എത്തുന്നത്. ഇവിടെ നടത്തിയ ചികിത്സ ഫലം കണ്ടതോടെ വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിന് ഫലമുണ്ടായതിന്റെ സന്തോഷത്തിലാണ് രാമരാജ റാവു-മംഗയമ്മ ദമ്പതികള്‍. മംഗയമ്മയ്ക്ക് പെണ്‍കുട്ടികളാണ് ജനിച്ചത്.

Exit mobile version