വീണ്ടും ചരിത്രം കുറിച്ച് ഇന്ത്യ; ഓര്‍ബിറ്ററും വിക്രം ലാന്‍ഡറും വിജയകരമായി വേര്‍പെട്ടു

ബംഗളൂരു: വീണ്ടും ചരിത്രം കുറിച്ച് ഇന്ത്യ. ചന്ദ്രയാന്‍ രണ്ട് ഓര്‍ബിറ്ററും വിക്രം ലാന്‍ഡറും വിജയകരമായി വേര്‍പെട്ടു. ഉച്ചക്ക് 1.15നാണ് വിക്രം ലാന്‍ഡറിന്റെ വേര്‍പെടല്‍ പൂര്‍ത്തിയായത്. നിലവില്‍ ചന്ദ്രനില്‍ നിന്ന് 119 കിലോമീറ്റര്‍ അടുത്ത ദൂരവും 127 കിലോമീറ്റര്‍ അകന്ന ദൂരവുമായിട്ടുള്ള ഭ്രമണപഥത്തിലാണ് ഉപഗ്രഹം ഇപ്പോള്‍ സ്ഥിതി ചെയ്യുന്നത്. ബംഗളൂരുവിലെ ഐഎസ്ആര്‍ഒ ടെലിമെട്രി ട്രാക്കിംഗ് ആന്‍ഡ് കമാന്‍ഡ് നെറ്റ്വര്‍ക്കിലെ മിഷന്‍ ഓപ്പറേഷന്‍ കോംപ്ലക്‌സില്‍ നിന്ന് ഉപഗ്രഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ച് വരികയാണ്. നിലവില്‍ എല്ലാ ഘടകങ്ങളും കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഐഎസ്ആര്‍ഒ വ്യക്തമാക്കി.

വിക്രം ലാന്‍ഡര്‍ വീണ്ടും രണ്ട് തവണയായി ഭ്രമണപഥം താഴ്ത്തി ചന്ദ്രോപരിതലത്തില്‍ നിന്നുള്ള അകലം കുറയ്ക്കും. സെപ്റ്റംബര്‍ മൂന്നിനും നാലിനുമായിരിക്കും ഈ ഭ്രമണപഥ താഴ്ത്തലുകള്‍ നടക്കുക. ഇതിന് ശേഷം ചന്ദ്രയാന്‍ രണ്ട് ഓര്‍ബിറ്ററിലെ ഹൈ റെസലൂഷ്യന്‍ ക്യാമറ നിര്‍ദ്ദിഷ്ട ലാന്‍ഡിംഗ് സൈറ്റിന്റെ ദൃശ്യങ്ങളെടുത്ത് ഭൂമിയിലേക്ക് കൈമാറുകയും ചെയ്യും.

സെപ്റ്റംബര്‍ ഏഴിനാണ് ചരിത്രപരമായ ലൂണാര്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടക്കുക. പുലര്‍ച്ചെ 1:30നും 2.30നും ഇടയില്‍ ചന്ദ്രയാന്‍ 2 സോഫ്റ്റ് ലാന്‍ഡിംഗ് നടത്തുമെന്നാണ് ഐഎസ്ആര്‍ഒയുടെ കണക്കുകൂട്ടല്‍. ചന്ദ്രന്റെ ദക്ഷിണ ധ്രുവപ്രദേശത്തെ മാന്‍സിനസ് സി, സിംപ്ലിയസ് എന്‍ ഗര്‍ത്തങ്ങളുടെ ഇടയിലാണ് വിക്രം ലാന്‍ഡര്‍ ഇറക്കാന്‍ ഐഎസ്ആര്‍ഒയുടെ തീരുമാനം. ഈ ദൗത്യം വിജയകരമായാല്‍ സോഫ്റ്റ് ലാന്‍ഡിംഗ് വിജയകരമായി പൂര്‍ത്തിയാക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ.

Exit mobile version