ഐആര്‍സിടിസി വഴി ബുക്ക് ചെയ്യുന്ന ട്രെയിന്‍ ടിക്കറ്റുകള്‍ക്ക് ഇനി മുതല്‍ സര്‍വീസ് ചാര്‍ജ്; പുതുക്കിയ നിരക്ക് ഇന്ന് മുതല്‍ പ്രാബല്യത്തില്‍

ന്യൂഡല്‍ഹി: ഇന്ന് മുതല്‍ ഐആര്‍സിടിസി വഴി ബുക്ക് ചെയ്യുന്ന ട്രെയിന്‍ ടിക്കറ്റുകള്‍ക്ക് സര്‍വീസ് ചാര്‍ജ് ഈടാക്കി തുടങ്ങുമെന്ന് റെയില്‍വേ അറിയിച്ചു. ഫസ്റ്റ് ക്ലാസ് ഉള്‍പ്പടെയുള്ള എസി ക്ലാസുകള്‍ക്ക് 30 രൂപയും മറ്റ് ക്ലാസുകള്‍ക്ക് 15 രൂപയുമാണ് സര്‍വീസ് ചാര്‍ജ്. ഇതിന് പുറമെ ജിഎസ്ടിയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഓണ്‍ലൈന്‍, ഡിജിറ്റല്‍ പേയ്മെന്റുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 2016 ല്‍ റെയില്‍വേ സര്‍വീസ് ചാര്‍ജുകള്‍ പിന്‍വലിച്ചിരുന്നു. ഇതാണ് ഇപ്പോള്‍ പുനരാരംഭിച്ചിരിക്കുന്നത്. സര്‍വീസ് ചാര്‍ജ് പിന്‍വലിച്ചത് കാരണം റെയില്‍വേയ്ക്ക് ഉണ്ടായ നഷ്ടം സര്‍വീസ് ചാര്‍ജ് പുനഃസ്ഥാപിച്ചതിലൂടെ പരിഹരിക്കാന്‍ സാധിക്കുമെന്നാണ് ധനമന്ത്രാലയം പ്രതീക്ഷിക്കുന്നത്.

സര്‍വീസ് ചാര്‍ജ് പുനഃസ്ഥാപിക്കാന്‍ കേന്ദ്ര ധനമന്ത്രാലയം റെയില്‍വേ മന്ത്രാലയത്തിന് നേരത്തേ കത്ത് നല്‍കിയിരുന്നു. ഇതുസംബന്ധിച്ച് ഈ മാസം ആദ്യം റെയില്‍വേ ബോര്‍ഡ് ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന് (ഐആര്‍സിടിസി) അനുമതിയും നല്‍കി. സര്‍വീസ് ചാര്‍ജുകള്‍ ഒഴിവാക്കുന്നതിനുള്ള പദ്ധതി താല്‍ക്കാലികമായിരുന്നു എന്നാണ് ധനമന്ത്രാലയം പറയുന്നത്.

അതേസമയം നേരത്തേ സ്ലീപ്പര്‍ ക്ലാസിന് ഈടാക്കിയത് 20 രൂപയും എസിക്ക് 40 രൂപയുമായിരുന്നു സര്‍വീസ് ചാര്‍ജ്. പുതിയ സര്‍വീസ് ചാര്‍ജ് സ്ലീപ്പര്‍ ക്ലാസിന് 15ഉം എസിക്ക് 30ഉം ആണ്. ഇതിനു പുറമെ ഗുഡ്സ് ആന്‍ഡ് സര്‍വീസ് ചാര്‍ജ് (ജിഎസ്ടി) ഓരോ ടിക്കറ്റിലും പ്രത്യേകം രേഖപ്പെടുത്തിയിരിക്കും.

Exit mobile version