വാഹനാപകടത്തില്‍ നിന്നും അതിജീവിച്ച് ഉന്നാവോ പെണ്‍കുട്ടി; വാര്‍ഡിലേയ്ക്ക് മാറ്റി, പൂര്‍ണ്ണ ആരോഗ്യം വീണ്ടെടുത്ത ശേഷം മൊഴി നല്‍കും

ഒരു മാസത്തെ ചികിത്സകള്‍ക്കു ശേഷമാണ് പെണ്‍കുട്ടി അപകടനില തരണംചെയ്തത്.

ന്യൂഡല്‍ഹി: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് മരണത്തോട് മല്ലടിച്ച ഉന്നാവോ പെണ്‍കുട്ടിയുടെ ആരോഗ്യനില തൃപ്തികരം. വാഹനാപകടത്തില്‍ സാരമായി പരിക്കേറ്റ പെണ്‍കുട്ടി വെന്റിലേറ്ററില്‍ കഴിയുകയായിരുന്നു. ആരോഗ്യനിലയില്‍ മാറ്റം വന്നതോടെ വാര്‍ഡിലേയ്ക്ക് മാറ്റി. പെണ്‍കുട്ടിയെ എയിംസില്‍ പ്രവേശിപ്പിക്കുമ്പോള്‍ അതീവ ഗുരുതരാവസ്ഥയിലായിരുന്നു. ജൂലൈ 28നാണ്‌ പെണ്‍കുട്ടി സഞ്ചരിച്ച വാഹനത്തെ ഒരു ട്രക്ക് ഇടിച്ചു തെറിപ്പിച്ചത്.

ഒരു മാസത്തെ ചികിത്സകള്‍ക്കു ശേഷമാണ് പെണ്‍കുട്ടി അപകടനില തരണംചെയ്തത്. പെണ്‍കുട്ടിയുടെ അഭിഭാഷകനും ഇതേ ആശുപത്രിയില്‍ ചികിത്സയിലാണ്. വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ ഇരുവരെയും സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരമാണ് ലഖ്‌നൗവിലെ കിംഗ് ജോര്‍ജ് മെഡിക്കല്‍ യൂണിവേഴ്സിറ്റി ആശുപത്രിയില്‍ നിന്നും എയിംസില്‍ എത്തിച്ചത്.

കേസില്‍ സിബിഐ ഇതുവരെ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ല. പെണ്‍കുട്ടി പൂര്‍ണ്ണ ആരോഗ്യം വീണ്ടെടുത്ത ശേഷം മാത്രമേ മൊഴി എടുക്കുവെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ജൂലൈ 28നാണ് പെണ്‍കുട്ടിയും അഭിഭാഷകനും സംഘവും സഞ്ചരിച്ച കാറില്‍ ട്രക്കിടിച്ച് അപകടമുണ്ടായത്. പെണ്‍കുട്ടിയുടെ രണ്ട് അമ്മായിമാര്‍ അപകടത്തില്‍ മരിച്ചു. സംഭവത്തില്‍ സിബിഐ അന്വേഷണം പുരോഗമിക്കുകയാണ്.

ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗാറിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചതിനു പിന്നാലെയാണ് പെണ്‍കുട്ടിക്ക് നേരെ വാഹനാപകടം ഉണ്ടായത്. ഇടിച്ച ട്രക്കിന് നമ്പര്‍ പ്ലേറ്റില്ലാത്തതും മനഃപൂര്‍വ്വമായ അപകടമാണെന്ന് സംശയം ഉടലെടുത്തു. ദൃക്‌സാക്ഷികളുടെ മൊഴികള്‍ കൂടി സംശയം ബലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ കൂടി മൊഴി എത്തിയാല്‍ മാത്രമെ വ്യക്തത വരികയൊള്ളൂ.

Exit mobile version