നിരീശ്വരവാദിയായ കരുണാനിധിയുടെ പേരില്‍ തമിഴ്‌നാട്ടില്‍ ക്ഷേത്രം നിര്‍മ്മിക്കുന്നു; ചെലവ്‌ 30 ലക്ഷം

പിന്നാക്കവിഭാഗക്കാരായ അരുന്ധതിയാര്‍ സമുദായത്തില്‍പ്പെട്ടവരാണ് ക്ഷേത്രം പണിയുന്നത്.

ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി എം കരുണാനിധിയുടെ പേരില്‍ തമിഴ്‌നാട്ടില്‍ ക്ഷേത്രം നിര്‍മ്മിക്കുന്നു. നിരീശ്വരവാദിയായിരുന്ന അദ്ദേഹത്തിന് വേണ്ടി നാമക്കലിലാണ് ക്ഷേത്രം നിര്‍മ്മിക്കുന്നത്.

പിന്നാക്കവിഭാഗക്കാരായ അരുന്ധതിയാര്‍ സമുദായത്തില്‍പ്പെട്ടവരാണ് ക്ഷേത്രം പണിയുന്നത്. കരുണാനിധി മുഖ്യമന്ത്രിയായിരുന്ന കാലത്ത് തങ്ങള്‍ക്ക് വിദ്യാഭ്യാസത്തിലും സര്‍ക്കാര്‍ നിയമനത്തിലും മൂന്നുശതമാനം പ്രത്യേക സംവരണം നല്‍കിയിട്ടുണ്ടെന്നും ഇതിന്റെ ആദരസൂചകമായാണ് ക്ഷേത്രം പണിയുന്നതെന്നും ഇവര്‍ അറിയിച്ചു.

മുപ്പതുലക്ഷം രൂപ ചെലവഴിച്ചാണ് ക്ഷേത്രം നിര്‍മ്മിക്കുന്നത്. ക്ഷേത്രത്തിനുള്ള ഭൂമിപൂജ ഞായറാഴ്ച നാമക്കല്‍ കുച്ചിക്കാട് ഗ്രാമത്തില്‍ നടത്തി. ഡിഎംകെ വനിതാവിഭാഗത്തിനൊപ്പം ചേര്‍ന്നാണ് അരുന്ധതിയാര്‍ വിഭാഗക്കാര്‍ ക്ഷേത്രം നിര്‍മ്മിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് ഏഴിനായിരുന്നു കരുണാനിധിയുടെ മരണം.

Exit mobile version