പെന്‍ഷനില്ല, ഏക മകള്‍ തിരിഞ്ഞുപോലും നോക്കുന്നില്ല; മൂത്രപ്പുരയില്‍ അഭയംതേടി ഈ വൃദ്ധ, വരുമാനം ആളുകള്‍ വെച്ചു നീട്ടുന്ന ചില്ലറ തുട്ടുകള്‍

എന്തുകൊണ്ടാണ് ഇങ്ങനെയൊരു ജീവിതം എന്ന ചോദ്യത്തിന് മറുപടിയും ഇവര്‍ക്കുണ്ട്.

ചെന്നൈ: തലചായ്ക്കാന്‍ ഇടമില്ല, ജീവിച്ചു പോരാന്‍ പെന്‍ഷനുമില്ല. മകള്‍ ഉണ്ട് ഇതുവരെ തിരിഞ്ഞു പോലും നോക്കിയിട്ടില്ല. അറുപത്തിയഞ്ചുകാരിയായ കറുപ്പായി എന്ന വൃദ്ധയാണ് ദുരിത ജീവിതം നയിക്കുന്നത്. തമിഴ്‌നാട്ടിലെ മധുരയിലെ രാനാഥിലുള്ള ഈ അമ്മ കഴിഞ്ഞ 19 വര്‍ഷമായി കഴിഞ്ഞുകൂടുന്നത് മൂത്രപ്പുരയിലാണ്.

ഇവിടെയെത്തുന്നവര്‍ നല്‍കുന്ന നാണയത്തുട്ടുകളാണ് കറുപ്പായിയുടെ ഏക വരുമാനം. എന്തുകൊണ്ടാണ് ഇങ്ങനെയൊരു ജീവിതം എന്ന ചോദ്യത്തിന് മറുപടിയും ഇവര്‍ക്കുണ്ട്. ”ഞാന്‍ വയോധികര്‍ക്കുള്ള പെന്‍ഷന് അപേക്ഷിച്ചിരുന്നു. എന്നാല്‍ അത് കിട്ടിയില്ല. സര്‍ക്കാര്‍ ഓഫീസുകളിലെല്ലാം കയറിയിറങ്ങിയിട്ടും പ്രയോജനമുണ്ടായില്ല. ഇപ്പോള്‍ എനിക്ക് ഈ മൂത്രപ്പുരയില്‍ നിന്ന് ദിവസവും 70 മുതല്‍ 80 രൂപ വരെ കിട്ടുന്നുണ്ട്. എനിക്ക് വേറെ വരുമാനമില്ല.

അതുകൊണ്ട് ഞാന്‍ ഈ മൂത്രപ്പുരയില്‍ കഴിയുന്നു” – കറുപ്പായി പറയുന്നു. മൂത്രപ്പുര വൃത്തിയാക്കിയും അവിടെ വരുന്നവരില്‍ നിന്ന് ഒരു നിശ്ചിത തുക ഈടാക്കിയുമാണ് ഈ വൃദ്ധ കാലം കഴിച്ചുകൂട്ടുന്നത്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ആണ് കറുപ്പായിയുടെ ദുരവസ്ഥ പുറംലോകത്തെ അറിയിച്ചത്. ഇതോടെ സോഷ്യല്‍ മീഡിയയും അവര്‍ക്കുവേണ്ടി സര്‍ക്കാരിനോട് പെന്‍ഷനു വേണ്ടി അപേക്ഷിക്കുകയാണ്. ചിത്രങ്ങള്‍ പങ്കുവച്ചും പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ടാഗ് ചെയ്തുമാണ് ട്വീറ്റുകള്‍ പ്രത്യക്ഷപ്പെടുന്നത്.

Exit mobile version