‘കവരടിച്ച്’ ചെന്നൈയിലെ ബീച്ചുകള്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍

ബയോലൂമിനസെന്‍സ് പ്രതിഭാസം ജപ്പാന്‍, കാലിഫോര്‍ണിയ, അമേരിക്കന്‍ തീരങ്ങളില്‍ സാധാരണയായി കാണാറുണ്ടെങ്കിലും ഇന്ത്യന്‍ തീരങ്ങളില്‍ കാണുന്നത് വളരെ അപൂര്‍വ്വമാണ്

ചെന്നൈ: ‘കവരടിച്ച്’ ചെന്നൈയിലെ ഈസ്റ്റ് കോസ്റ്റ് റോഡിലെ ബീച്ചുകള്‍. ഇന്നലെ രാത്രിയിലാണ് കാഴ്ചക്കാര്‍ക്ക് കൗതുകമായി ബീച്ചില്‍ കവരടിച്ചത്. ‘തിളങ്ങുന്ന കടല്‍’ എന്ന കുറിപ്പോടെയാണ് ചിത്രങ്ങല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ബയോലൂമിനസെന്‍സ് എന്ന പ്രതിഭാസമാണ് ഇതിന് പിന്നില്‍. ബാക്ടീരിയ, ആല്‍ഗ, ഫംഗസ് പോലുള്ള സൂക്ഷ്മ ജീവികള്‍ പ്രകാശം പുറത്തുവിടുന്ന പ്രതിഭാസമാണിത്.

ശ്യാം പുഷ്‌കരന്‍ ഒരുക്കിയ കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തില്‍ ഇത് കാണിച്ചതിന് ശേഷമാണ് മലയാളികള്‍ക്കിടയില്‍ ഈ പ്രതിഭാസം ഏറെ ശ്രദ്ധ നേടിയത്. കടലും കായലും കൂടിച്ചേരുന്ന മേഖലകളിലാണ് സാധാരണ ഗതിയില്‍ ഈ പ്രതിഭാസം ഉണ്ടാവുന്നത്. എന്നാല്‍ ചിലയിനം ജെല്ലി ഫിഷുകള്‍ക്കും ചില മണ്ണിരകള്‍ക്കും കടല്‍ത്തട്ടില്‍ കാണുന്ന ചില മത്സ്യങ്ങള്‍ക്കും ഇതിനുള്ള കഴിവുണ്ട്. ഇണയേയും ഇരയേയും ആകര്‍ഷിക്കാനും ശത്രുക്കളില്‍ നിന്നു രക്ഷപ്പെടാനുമൊക്കെയാണ് സൂക്ഷ്മ ജീവികള്‍ ഈ വെളിച്ചം ഉപയോഗപ്പെടുത്താറുള്ളത് എന്നാണ് ഗവേഷകര്‍ പറയുന്നത്.

ബയോലൂമിനസെന്‍സ് പ്രതിഭാസം ജപ്പാന്‍, കാലിഫോര്‍ണിയ, അമേരിക്കന്‍ തീരങ്ങളില്‍ സാധാരണയായി കാണാറുണ്ടെങ്കിലും ഇന്ത്യന്‍ തീരങ്ങളില്‍ കാണുന്നത് വളരെ അപൂര്‍വ്വമാണ്. അതേസമയം ഇത് കണ്ണിന് കുളിര്‍മ നല്‍കുന്ന കാഴ്ച ആണെങ്കിലും സമുദ്രത്തിലെ ഓക്‌സിജന്‍ കുറയുന്നതിന്റെ സൂചനയാണ് കൂടിയാണ് ഈ പ്രതിഭാസം നല്‍കുന്നത് എന്നാണ് കോസ്റ്റര്‍ റിസോഴ്‌സ് സെന്ററില്‍ പ്രവര്‍ത്തിക്കുന്ന പൂജ കുമാര്‍ പറയുന്നത്. ഈ പ്രതിഭാസം കാണപ്പെടുന്ന മേഖലകളില്‍ മത്സ്യത്തിന്റെ ലഭ്യത കുറയുമെന്നും പൂജ കുമാര്‍ വ്യക്തമാക്കി.

Exit mobile version