വിചാരണ തീരുംവരെ കുല്‍ദീപ് സെംഗാറിനെ തീഹാര്‍ ജയിലിലേക്ക് മാറ്റാന്‍ കോടതി ഉത്തരവ്

ന്യൂഡല്‍ഹി: ഉന്നാവോ പീഡനക്കേസ് പ്രതി കുല്‍ദീപ് സെംഗാറിനെ തീഹാര്‍ ജയിലിലേക്ക് മാറ്റാന്‍ ഡല്‍ഹി തിസ് ഹസാരി കോടതി ഉത്തരവിട്ടു. ഉത്തര്‍പ്രദേശിലെ സീതാപൂര്‍ ജയിലിലാണ് നിലവില്‍ കുല്‍ദീപ് സെംഗാറിനെ പാര്‍പ്പിച്ചിട്ടുള്ളത്.

കുല്‍ദീപ് സിംഗ് സെംഗാറിന്റെ സഹായിയും കേസിലെ മറ്റൊരു പ്രതിയുമായ ശശി സിംഗിനെയും തീഹാര്‍ ജയിലിലേക്ക് മാറ്റും. വിചാരണ തീരും വരെ എംഎല്‍എയെ തീഹാര്‍ ജയിലിലായിരിക്കും പാര്‍പ്പിക്കുക.

2017 ജൂണ്‍ മൂന്നാം തീയതിയാണ് കുല്‍ദീപ് സെംഗാര്‍ എംഎല്‍എ പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കുന്നത്. അയല്‍ക്കാരിയായ ശശി സിങ്ങ് ജോലി വാങ്ങിച്ചു തരാമെന്ന് പറഞ്ഞ് ബിജെപി എംഎല്‍എയായ കുല്‍ദീപ് സെംഗാറുടെ വീട്ടിലെത്തിച്ചെന്നും ശശി സിങ് മുറിക്ക് കാവല്‍ നില്‍ക്കെ എംഎല്‍എ ബലാല്‍സംഗം ചെയ്‌തെന്നുമാണ് പെണ്‍കുട്ടിയുടെ പരാതി.

ജൂലൈ 30ന് നടന്ന അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ വിദഗ്ധ ചികിത്സക്കായി ഡല്‍ഹി എയിംസിലേക്ക് മാറ്റാന്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.
നിലവില്‍ പെണ്‍കുട്ടി ലഖ്നൗവിലെ കിംഗ് ജോര്‍ജ് ആശുപത്രിയിലാണ് ചികിത്സയില്‍ കഴിയുന്നത്.

Exit mobile version