കാട്ടിലേക്ക് തേനെടുക്കാന്‍ പോയ ഗ്രാമവാസികള്‍ ആ കാഴ്ച കണ്ട് ഞെട്ടി..! മൃതദേഹങ്ങളില്ലാത്ത 12 ശവപ്പെട്ടികള്‍

കീവ്: കാട്ടിലേക്ക് തേനെടുക്കാന്‍ പോയ ഗ്രാമവാസികള്‍ അവിടെ കണ്ടകാഴ്ചയില്‍ ഞെട്ടിത്തരിച്ചു. കാടിന്റെ അതിര്‍ത്തിയോടുചേര്‍ന്നുള്ള സ്ഥലത്ത് 12 ശവപ്പെട്ടികള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കിടക്കുന്നു. എന്നാല്‍ അതില്‍ മൃതദേഹമോ ആരാണ് ഉപേക്ഷിച്ചതെന്നോ ആര്‍ക്കുമറിയില്ല.

യൂറോപ്യന്‍ രാജ്യമായ ഉക്രെയിന്റെ തലസ്ഥാനമാണ് കീവ്. കീവില്‍നിന്ന് കിലോമീറ്ററുകള്‍ മാറി സ്ഥിതിചെയ്യുന്ന ഒറ്റപ്പെട്ട ഗ്രാമമാണ് കിലോ. കാഴ്ചകണ്ട് ഭയന്ന് ഗ്രാമവാസികള്‍ ഉടന്‍ പോലീസില്‍ വിവരം അറിയിച്ചു. ഒരു ദിവസം നീണ്ടുനിന്ന അന്വേഷണത്തിനൊടുവില്‍ പോലീസ് ശവപ്പെട്ടികള്‍ കാട്ടില്‍ കൊണ്ടുപോയി ഇട്ടയാളെ പിടികൂടി. ആന്ദ്രെ സെല്‍വെട്രോ എന്ന മനഃശാസ്ത്രജ്ഞനായിരുന്നു അത്. ചോദ്യംചെയ്യലില്‍ ആ ശവപ്പെട്ടികള്‍ തന്റെ ഒരു പ്രത്യേക മനഃശാസ്ത്ര ചികിത്സയ്ക്കുവേണ്ടി ഉപയോഗിച്ചതാണെന്ന് അദ്ദേഹം വെളിപ്പെടുത്തി.

മാനസിക സമ്മര്‍ദ്ദങ്ങളുമായി എത്തുന്നവരെ കാട്ടില്‍കൊണ്ടുവന്ന് ശവപ്പെട്ടിയിലാക്കി രണ്ടു മണിക്കൂര്‍ മണ്ണിനടിയില്‍ കുഴിച്ചിടുന്നതാണ് വിചിത്ര ചികിത്സാ രീതി. പെട്ടിക്കുള്ളില്‍ കിടക്കുന്നവര്‍ക്ക് ശ്വസിക്കാനായി പുറത്തേക്ക് ഒരു പൈപ്പും സ്ഥാപിക്കും. ഇതുവരെ 12 പേരില്‍ ഈ ചികിത്സാ രീതി നടപ്പാക്കിയിട്ടുണ്ടെന്നും അവയെല്ലാം വിജയകരമായിരുന്നുവെന്നും മനഃശാസ്ത്രജ്ഞന്‍ അവകാശപ്പെടുന്നു. ഷൂട്ട് ചെയ്തുവച്ചിരുന്ന ചികിത്സാ രീതിയുടെ കുറച്ചു ദൃശ്യങ്ങളും അദ്ദേഹം പോലീസിനു കൈമാറി. ആളുകള്‍ക്ക് തങ്ങള്‍ ശരിക്കും ജീവിച്ചിരിക്കുന്നുവെന്ന് ബോധ്യപ്പെടുത്തി കൊടുക്കാന്‍ ഈ തെറാപ്പി സഹായിക്കുമത്രേ.

ഏതായാലും ആന്ദ്രെയുടെ ചികിത്സയിലൂടെ കടന്നുപോയ ചിലരെയും പോലീസ് ചോദ്യം ചെയ്തു. അവരെല്ലാം ഇദ്ദേഹത്തിന്റെ ചികിത്സാ രീതിയില്‍ പൂര്‍ണ തൃപ്തരാണെന്ന് പോലീസിനെ അറിയിച്ചു. അതോടെ കാട്ടില്‍ ശവപ്പെട്ടികള്‍ കണ്ടെത്തിയ കേസ് പോലീസ് ഉപേക്ഷിക്കുകയും ചെയ്തു

Exit mobile version