ഒറ്റപ്പെടുത്തി ആക്രമിച്ച് തകര്‍ത്തുകളയാമെന്ന വ്യാമോഹം: ചിത്രയോടൊപ്പമെന്ന് മധുപാല്‍

കൊച്ചി: അയോധ്യ ശ്രീരാമക്ഷേത്രത്തിലെ പ്രതിഷ്ഠാദിനവുമായി ബന്ധപ്പെട്ടുള്ള ഗായിക കെഎസ് ചിത്രയുടെ പരാമര്‍ശത്തില്‍ ചര്‍ച്ചകളാണ് സോഷ്യലിടത്ത് നിറയുന്നത്. ചിത്രയെ അനുകൂലിച്ചും എതിര്‍ത്തുമുള്ള പോസ്റ്റുകളാണ് നിറയുന്നത്. അതിനിടെ ചിത്രയ്‌ക്കെതിരെ സംവിധായകനും നടനുമായ മധുപാല്‍ എന്നു പറഞ്ഞ് വ്യാജവാര്‍ത്തയും പ്രചരിച്ചിരുന്നു. വാര്‍ത്തയില്‍ പ്രതികരിച്ചിരിക്കുകയാണ് മധുപാല്‍. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മധുപാല്‍ വാര്‍ത്തയില്‍ വിശദീകരണവുമായി എത്തിയത്.

ഇനി മുതല്‍ ചിത്ര പാടുന്ന സിനിമകളില്‍ താന്‍ അഭിനയിക്കില്ലെന്നു മധുപാല്‍ പറഞ്ഞതായി ചില മാധ്യമങ്ങള്‍ വാര്‍ത്ത പ്രചരിപ്പിച്ചു. ഇതിനെതിരെ പ്രതികരിച്ചിരിക്കുകയാണ് മധുപാല്‍. സുഹൃത്തുക്കളും മറ്റ് അഭ്യുദയകാംക്ഷികളും ഇത്തരം വാര്‍ത്തകള്‍ വിശ്വസിക്കരുത് എന്നും കുപ്രചാരകര്‍ക്കെതിരെ താന്‍ ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും മധുപാല്‍ സമൂഹമാധ്യമ കുറിപ്പിലൂടെ അറിയിച്ചു.

കഴിഞ്ഞ ദിവസം ഒരു ചാനലില്‍ സായാഹ്ന ചര്‍ച്ചയില്‍ ഒരു രാഷ്ട്രീയ വക്താവ് അവര്‍ ചര്‍ച്ച ചെയ്തിരുന്ന വിഷയവുമായി യാതൊരുവിധ ബന്ധമില്ലാഞ്ഞിട്ടു കൂടി തന്റെ പേര് വലിച്ചിഴച്ചുവെന്നും അവതാരകയുടെ പെട്ടന്നുള്ള ഇടപെടല്‍ കൊണ്ടുമാത്രം തുടര്‍ന്ന് പരാമര്‍ശങ്ങള്‍ ഒന്നും ഉണ്ടായില്ല. അതിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ചലച്ചിത്രപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ശ്രീമതി ചിത്രയും കുടുംബവുമായുള്ള ബന്ധം വളരെ വലുതാണ്. ഒരു ഗായികയായ അവരോട് എനിക്ക് ബഹുമാനവുമുണ്ട്. ആളുകളെ ഒറ്റതിരിച്ചു ആക്രമിച്ചു തകര്‍ത്തുകളയാമെന്നുള്ള ചില പ്രത്യേക കോക്കസുക്കളുടെ വ്യാമോഹമാണ് ഇത്തരം വാര്‍ത്തകളിലൂടെ പുറത്തുവരുന്നത് എന്നും മധുപാല്‍ വ്യക്തമാക്കി.

മധുപാലിന്റെ കുറിപ്പ്:

പ്രിയപ്പെട്ടവരേ,
മലയാളത്തിലെ പ്രശസ്ത ഗായിക ശ്രീമതി കെ എസ് ചിത്രയെക്കുറിച്ച് ഞാന്‍ പറഞ്ഞത് എന്ന രീതിയില്‍ ഒരു വ്യാജവാര്‍ത്ത ഇപ്പോള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പ്രചരിച്ചു കാണുന്നുണ്ട്. ഇനി ചിത്ര പാടുന്ന സിനിമയില്‍ ഞാന്‍ അഭിനയിക്കില്ല എന്ന രീതിയിലുള്ള വ്യാജ പ്രചരണമാണ് ചില പ്രത്യേക കേന്ദ്രങ്ങളില്‍ നിന്നും ഉയര്‍ന്നുവരുന്നത്. കഴിഞ്ഞ ദിവസം ഒരു ചാനലില്‍ സായാഹ്ന ചര്‍ച്ചയില്‍ ഒരു രാഷ്ട്രീയ വക്താവ് അവര്‍ ചര്‍ച്ച ചെയ്തിരുന്ന വിഷയവുമായി യാതൊരുവിധ ബന്ധമില്ലാഞ്ഞിട്ടു കൂടി എന്റെ പേര് വലിച്ചിഴക്കുകയുണ്ടായി. ആ സമയത്ത് അവതാരക ഇടപെട്ടത് കാരണം പിന്നീട് തുടര്‍ച്ചയായി മറ്റു പരാമര്‍ശങ്ങളൊന്നും ഉണ്ടായില്ല. അതിന്റെ തുടര്‍ച്ചയെന്ന പോലെയാണ് ഈ സൈബര്‍ ആക്രമണവും വ്യാജവാര്‍ത്തയും എനിക്കെതിരെ വരുന്നത്. കൈരളി ന്യൂസ് ടിവിയില്‍ വന്നു എന്ന രീതിയിലുള്ള ഒരു വ്യാജ സ്‌ക്രീന്‌ഷോട് ഉള്‍പ്പടുത്തിയാണ് ഈ കുപ്രചരണം നടക്കുന്നത്. ഈ വാര്‍ത്ത കൊടുത്ത പ്രൊഫൈലിനെതിരെ ഞാന്‍ ബഹുമാനപ്പെട്ട ഡിജിപിക്ക് ഒരു പരാതി നല്‍കിയിട്ടുണ്ട്. ചലച്ചിത്രപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ശ്രീമതി ചിത്രയും കുടുംബവുമായുള്ള ബന്ധം വളരെ വലുതാണ്. ഒരു ഗായികയായ അവരോട് എനിക്ക് ബഹുമാനവുമുണ്ട്.

ആളുകളെ ഒറ്റതിരിച്ചു ആക്രമിച്ചു തകര്‍ത്തുകളയാമെന്നുള്ള ചില പ്രത്യേക കോക്കസുക്കളുടെ വ്യാമോഹമാണ് ഇത്തരം വാര്‍ത്തകളിലൂടെ പുറത്തുവരുന്നത്.
എന്നെ അറിയാവുന്ന എന്റെ സുഹൃത്തുക്കളും മറ്റു അഭ്യുദയകാംഷികളും ഈ വാര്‍ത്തകള്‍ വിശ്വസിക്കരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു.
വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്ന പ്രൊഫൈലിനെതിരെ നിയമനടപടികള്‍ ആരംഭിക്കുവാന്‍ ഞാന്‍ എന്റെ അഭിഭാഷകരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

Exit mobile version