വയനാട്ടില്‍ വിദ്യാര്‍ത്ഥിയുടെ ഫോണ്‍ പൊട്ടിത്തെറിച്ചു; വന്‍ദുരന്തം ഒഴിവായത് തലനാരിഴക്ക്

വലിയ ശബ്ദം കേട്ട ഉടനെ ഫോണ്‍ ദൂരത്തേക്ക് വലിച്ചു എറിഞ്ഞതിനാല്‍ വന്‍ അപകടം ഒഴിവായി.

കല്‍പ്പറ്റ: വയനാട്ടില്‍ വിദ്യാര്‍ഥിയുടെ മൊബൈല്‍ പൊട്ടിത്തെറിച്ചു. വയനാട്ടിലെ മടക്കിമലയില്‍ ഒഴക്കല്‍ കുന്നില്‍ താമസിക്കുന്ന നെല്ലാംങ്കണ്ടി ഷംസുദ്ദീന്‍ ലത്വീഫിയുടെ മകന്‍ സിനാന്റെ ഫോണാണ് പൊട്ടിത്തെറിച്ചത്. ബുധനാഴ്ച രാവിലെ 11 മണിയോടെ ആണ് സംഭവം.

സിനാന്‍ ഫോണ്‍ അടുത്തു വച്ചു ഉറങ്ങുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. പെട്ടെന്നൊരു ശബ്ദം കേട്ട് സിനാന്‍ ഞെട്ടി എണീക്കുകയും ഉടനെ മൊബൈല്‍ ദൂരത്തേക്ക് വലിച്ചു എറിയുകയും ചെയ്തതിനാല്‍ വലിയ അപകടം ഒഴിവായി. റെഡ്മി നോട്ട് 7 പ്രോ ഫോണ്‍ ആണ് പൊട്ടിത്തെറിച്ചത്. രണ്ടു വര്‍ഷം മുമ്പായിരുന്നു ഫോണ്‍ വാങ്ങിയത്.

അതേസമയം, ഫോണ്‍ പൊട്ടിത്തെറിച്ചതിന്റെ കാരണം ഇതുവരെ വ്യക്തമല്ല. അടുത്തിടെ തൃശ്ശൂരിലും കോഴിക്കോടും മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റിരുന്നു.

Exit mobile version