അലബാമയില്‍ കഴിഞ്ഞ വര്‍ഷം ജനനത്തേക്കാള്‍ കൂടുതല്‍ മരണം : രണ്ടാം ലോകമഹായുദ്ധകാലത്ത് പോലും സംഭവിച്ചിട്ടില്ലെന്ന് വിദഗ്ധര്‍

അലബാമ : അലബാമയില്‍ കഴിഞ്ഞ വര്‍ഷം ജനനത്തേക്കാള്‍ കൂടുതല്‍ മരണമെന്ന് സംസ്ഥാന ഹെല്‍ത്ത് ഓഫീസര്‍ സ്‌കോട്ട് ഹാരിസ്. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് മരണനിരക്ക് ജനനനിരക്കിനേക്കാള്‍ വര്‍ധിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

2020ലെ കണക്കുകളനുസരിച്ച് 64714 മരണം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 57641 ജനനമാണ് റിപ്പോര്‍ട്ട് ചെയ്തത്. രണ്ടാം ലോകമഹായുദ്ധകാലത്തോ 1918ലെ ഫ്‌ളൂവിന്റെ സമയത്തോ പോലും ഇങ്ങനെയൊന്ന് സംഭവിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം 2020ലേത് 2021ലും ആവര്‍ത്തിക്കാനാണ് സാധ്യതയെന്നും അറിയിച്ചു. എല്ലാ ദിവസവും കോവിഡിനെത്തുടര്‍ന്ന് ശരാശരി അമ്പത് പേരെങ്കിലും അലബാമയില്‍ മരിക്കുന്നുണ്ടെന്നാണ് കണക്ക്.

സംസ്ഥാനത്ത് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന രോഗികളുടെ എണ്ണത്തില്‍ താരതമ്യേന കുറവുണ്ടെങ്കിലും ഗുരുതരാവസ്ഥയില്‍ കഴിയുന്ന രോഗികള്‍ക്ക് ഇനിയും കിടക്കകള്‍ ആവശ്യമാണ്. 27.5 ശതമാനമാണ് അലബാമയിലെ കോവിഡ് പോസിറ്റിവിറ്റി നിരക്ക്.

Exit mobile version