കൊടകര കുഴല്‍പ്പണ്ണക്കേസ്: ബിജെപി തൃശൂര്‍ ജില്ലാ സെക്രട്ടറിയെ ചോദ്യം ചെയ്തു

തൃശൂര്‍: കൊടകരയില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് കുഴല്‍പ്പണം കവര്‍ന്ന കേസില്‍ ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി പ്രതിയാവാന്‍ സാധ്യത. ബിജെപി തൃശൂര്‍ ജില്ല ജനറല്‍ സെക്രട്ടറി കെ ആര്‍ ഹരിയെയും അയ്യന്തോള്‍ മേഖലാ സെക്രട്ടറി ജി കാശിനാഥനെയും പ്രത്യേക അന്വേഷകസംഘം ചോദ്യംചെയ്തു.

ജില്ലാ ട്രഷറര്‍ സുജയ്‌സേനനോടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അന്വേഷണ സംഘം അവശ്യപ്പെട്ടിരുന്നു. എന്നാല്‍ സുജയ്‌സേനന്‍ ഇന്ന് ഹാജരായിട്ടില്ല . അന്വേഷണം ബിജെപി -സംസ്ഥാന നേതൃത്വത്തിലേക്കും നീങ്ങുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന. ചോദ്യം ചെയ്യലില്‍ നിര്‍ണായക വിവരങ്ങള്‍ പോലീസിന് ലഭിച്ചു.

കവര്‍ച്ച ആസൂത്രണം ചെയ്തത് തൃശൂരിലാണെന്നാണ് സൂചന. പുതിയ അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലില്‍ ബിജെപി പ്രവര്‍ത്തകരായ ധര്‍മ്മരാജനും സുനില്‍ നായിക്കും വണ്ടിയില്‍ മൂന്നരക്കോടിയുണ്ടായിരുന്നെന്ന് സമ്മതിച്ചിരുന്നു. യുവമോര്‍ച്ച മുന്‍ ട്രഷററായ സുനില്‍ നായിക്കാണ് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ധര്‍മ്മജന്‍ വഴി പണം കൊടുത്തയച്ചത്. എവിടേക്കാണ് പണം കൊടുത്തയച്ചതെന്ന കൃത്യമായ വിവരവും പോലീസിന് ലഭിച്ചു.

കേരളത്തിന് പുറത്തു നിന്നാണ് പണം വന്നതെന്നും വ്യക്തമായിട്ടുണ്ട്. മൂന്നരക്കോടി രൂപ നഷ്ടപ്പെട്ടെന്ന് ബിജെപി പ്രവര്‍ത്തകരായ ധര്‍മ്മരാജനും സുനില്‍ നായക്കും പൊലീസിനോട് സമ്മതിച്ചു. തെരഞ്ഞെടുപ്പാവശ്യത്തിനായി കൊണ്ടുപോയ കുഴല്‍പ്പണമാണ് കൊടകരയില്‍ വച്ച് ഒരു സംഘം തട്ടിയെടുത്തത്.

Exit mobile version