കോണ്‍ഗ്രസ് നേതാവിന് കോവിഡ്, മകന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുത്ത പഞ്ചായത്ത് പ്രസിഡന്റടക്കം നൂറുപേര്‍ നിരീക്ഷണത്തില്‍

ചെര്‍പ്പുളശ്ശേരി: കോണ്‍ഗ്രസ് നേതാവിന് കോവിഡ് സ്ഥിരീകരിച്ചതോടെ മകന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുത്തിരുന്ന നിരവധി പേര്‍ നിരീക്ഷണത്തില്‍. ചളവറയിലാണ് സംഭവം. പ്രാഥമിക സമ്പര്‍ക്കപ്പട്ടികയിലുള്ളവര്‍ക്കെല്ലാം ആന്റിജന്‍ പരിശോധന നടത്താന്‍ പഞ്ചായത്ത് ഭരണസമിതിയോഗം തീരുമാനിച്ചു.

18-നായിരുന്നു കോണ്‍ഗ്രസ് നേതാവിന്റെ മകന്റെ കല്യാണം. കയിലിയാട്ടെ വീട്ടിലായിരുന്നു വിവാഹം ചടങ്ങുകള്‍. വിവാഹത്തില്‍ നൂറോളം പേരാണ് പങ്കെടുത്തത്. വിവാഹപ്പന്തല്‍ ഒരുക്കാനെത്തിയ നെല്ലായ സ്വദേശിയായ തൊഴിലാളിക്ക് കോവിഡ് സ്ഥിരീകരിച്ചു.

ഇതിന് പിന്നാലെ നടത്തിയ പരിശോധനയില്‍ കോണ്‍ഗ്രസ് നേതാവിനും രോഗം സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് വിവാഹത്തില്‍ പങ്കെടുക്കാനെത്തിയവരോട് ആരോഗ്യപ്രവര്‍ത്തകര്‍ നിരീക്ഷണത്തില്‍ പോകാന്‍ ആവശ്യപ്പെടുകയായിരുന്നു. പഞ്ചായത്ത് പ്രസിഡന്റും മൂന്ന്, ആറ് വാര്‍ഡംഗങ്ങളും ഉള്‍പ്പെടെ വിവാഹത്തില്‍ പങ്കെടുത്ത നൂറോളംപേര്‍ ഹോം ക്വാറന്റീനില്‍ പ്രവേശിച്ചു.

പ്രാഥമിക സമ്പര്‍ക്കപ്പട്ടികയിലുള്ളവര്‍ക്കെല്ലാം ശനിയാഴ്ച ആന്റിജന്‍ പരിശോധന നടത്താന്‍ പഞ്ചായത്ത് ഭരണസമിതിയോഗം തീരുമാനിച്ചു. സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ഉയരുകയാണ്. സമ്പര്‍ക്കത്തിലൂടെ കോവിഡ് വ്യാപിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നത് സംസ്ഥാനത്തെ ആശങ്കയിലാഴ്ത്തുകയാണ്.

Exit mobile version