ചുറ്റും സുന്ദരിമാരായ പെണ്‍കുട്ടികള്‍ വേണമെന്ന് നിര്‍ബന്ധം; അമാവാസി നാളുകളില്‍ വശീകരണനിലയാവാന്‍ പ്രത്യേക മരുന്ന്, ആശ്രമത്തില്‍ നടക്കുന്നത് കേട്ടാലറയ്ക്കുന്ന സംഭവങ്ങള്‍; നിത്യാനന്ദയ്‌ക്കെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ശിഷ്യന്‍

ചെന്നൈ: സ്വയം പ്രഖ്യാപിത ആള്‍ദൈവം നിത്യാനന്ദയ്‌ക്കെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി നിത്യാനന്ദയുടെ ശിഷ്യനായിരുന്ന വിജയകുമാര്‍ രംഗത്ത്. രാജ്യം വിട്ട് പോയെന്ന് പറയുന്ന നിത്യാനന്ദ ഫേസ്ബുക്ക്, വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ സജീവമാണെന്നും വേണ്ട വിധത്തില്‍ ആശ്രമം പരിശോധിച്ചാല്‍ ഒരുപക്ഷേ നിത്യാനന്ദയെ കണ്ടെത്താന്‍ കഴിയുമെന്നും ശിഷ്യന്‍ പറഞ്ഞു.

കലൈഞ്ജര്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് വിജയകുമാര്‍ ഇക്കാര്യം പറഞ്ഞത്. കുറച്ച് സംസാരിക്കുമ്പോഴേക്കും ആരെയും മയക്കിയെടുക്കാന്‍ കഴിയുന്ന സ്വഭാവമാണ് നിത്യാനന്ദയുടേത്. താനും ഇത്തരത്തില്‍ നിത്യാനന്ദയുടെ സംസാരങ്ങളില്‍ വിശ്വസിച്ചാണ് ആശ്രമത്തില്‍ ചേര്‍ന്നതെന്നും ചെയ്യുന്ന തെറ്റുകള്‍ പോലും സത്യമാണെന്ന് മറ്റുള്ളവരെ വിശ്വസിപ്പിക്കാന്‍ നിത്യാനന്ദയ്ക്ക് പ്രത്യേക കഴിവാണുള്ളതെന്നും വിജയകുമാര്‍ വ്യക്തമാക്കി.

വിദ്യാഭ്യാസമുള്ള സുന്ദരികളായ പെണ്‍കുട്ടികളെ മുന്‍നിര്‍ത്തിയാണ് ആശ്രമ ബിസിനസ് മുന്നോട്ട് പോവുന്നത്. ഇത്തരത്തിലുള്ള പെണ്‍കുട്ടികളെ മാത്രമേ നിത്യാനന്ദ തെരഞ്ഞെടുക്കാറുള്ളൂ. സുന്ദരിമാരായ പെണ്‍കുട്ടികള്‍ എപ്പോഴും ചുറ്റില്‍ വേണമെന്ന് നിത്യാനന്ദയ്ക്ക് നിര്‍ബന്ധമാണ്. ഇവരെ കണ്ടാണ് ഒരുപാട് പേര്‍ ആശ്രമത്തിലെത്തുന്നതെന്നും ഇതാണ് ആശ്രമ ബിസിനസിന്റെ വിജയമെന്നും വിജയകുമാര്‍ വെളിപ്പെടുത്തി.

തങ്ങളുടെ കോടിക്കണക്കിന് സ്വത്തുക്കള്‍ ആശ്രമത്തിന് എഴുതി വച്ച് കുടുംബസമേതം അവിടെ താമസിക്കുന്ന ഒരുപാടുപേരുണ്ട്. വ്യാജ ട്രസ്റ്റുകളുണ്ടാക്കി വന്‍ പണം തട്ടിപ്പും നടന്നിട്ടുണ്ട്. ചെറിയ ആശ്രമങ്ങളെ സാമ്പത്തികമായി സഹായിക്കുകയും പിന്നീട് ഈ പണത്തിന് പകരമായി ആ ആശ്രമങ്ങളും അവരുടെ സ്വത്തുക്കളും പിടിച്ചെടുക്കുകയുമാണ് നിത്യനന്ദ ചെയ്യുന്നതെന്നും വിജയകുമാര്‍ പറഞ്ഞു.

മൈസൂരുവിനടുത്തുള്ള നിത്യാനന്ദയുടെ ആശ്രമത്തില്‍ ബഹുഭൂരിപക്ഷവും സ്ത്രീകളാണ്. പിന്നെയുള്ളത് കുട്ടികളാണ്. ഇവരില്‍ പലരും നിത്യാനന്ദയുടെ പീഡനങ്ങള്‍ക്ക് ഇരയായിട്ടുണ്ട്. അമാവാസി നാളുകളില്‍ ആശ്രമത്തിലുള്ളവര്‍ക്ക് ജ്ഞാനാഞ്ജന്‍ എന്ന് വിളിക്കുന്ന ഒരു മരുന്ന് നല്‍കാറുണ്ടെന്നും ഇത് കഴിക്കുന്നവര്‍ ഒരു തരം വശീകരണനിലയില്‍ ആവാറുണ്ടെന്നും വിജയകുമാര്‍ കൂട്ടിച്ചേര്‍ത്തു.

ആശ്രമത്തില്‍ കഴിയുന്ന സ്ത്രീകളില്‍ പലരും നിത്യാനന്ദയോട് അപൂര്‍വമായ പ്രണയം കാത്തുസൂക്ഷിക്കുന്നവരാണ്. രഞ്ജിതയുമായുള്ള വിഡിയോ വൈറലായതിനു പിന്നാലെയാണ് ചെറുപ്പക്കാരികളായ നിരവധിപ്പേര്‍ ആശ്രമത്തിലെത്താന്‍ തുടങ്ങിയതെന്നും വെളിപ്പെടുത്തിയ വിജയകുമാര്‍ 2015 മുതല്‍ താന്‍ ലൈംഗിക പീഡനത്തിന് ഇരയായതായും തുറന്ന് പറഞ്ഞു.

പുരുഷന്‍മാരെ വരെ ആശ്രമത്തില്‍ ലൈംഗികമായി പീഡിപ്പിക്കുന്നുണ്ട്. കേട്ടാലറയ്ക്കുന്ന തരത്തില്‍ തന്നോട് അശ്ലീലമായി നിത്യാനന്ദ സംസാരിക്കാന്‍ തുടങ്ങി. ലൈംഗികവേഴ്ചയ്ക്ക് തയാറാകാതെ വന്നതോടെ തന്നെ മുറിയില്‍ പൂട്ടിയിട്ട് മര്‍ദിക്കുന്ന അവസ്ഥയായെന്നും ഒടുവില്‍ 2018ലാണ് അവിടെ നിന്ന് രക്ഷപ്പെട്ടതെന്നും വിജയകുമാര്‍ പറഞ്ഞു.

നിത്യാനന്ദ യഥാര്‍ത്ഥത്തില്‍ കൊടുകുറ്റവാളിയാണ്. ആശ്രമത്തിന്റെ മറവില്‍ നടക്കുന്നത് അതിക്രമങ്ങളാണ്. എല്ലാറ്റിനും തനിക്കും പങ്കുണ്ടായിരുന്നുവെന്നും നീതിപീഠം വിധിക്കുന്ന ഏത് ശിക്ഷയും ഏറ്റുവാങ്ങാനും തയ്യാറാണ് താനെന്നും വിജയകുമാര്‍ വ്യക്തമാക്കി.

Exit mobile version